
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 560 രൂപ കുറഞ്ഞതോടെ വില 1,14,440 രൂപയായി. ഗ്രാമിന് 70 രൂപ താഴ്ന്ന് 14,305 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലും സ്വർണവില ഇടിവ് തുടരുകയാണ്. ഔൺസിന് 106 ഡോളർ കുറഞ്ഞ് 4,395 ഡോളർ നിലവാരത്തിലാണ് വില. അതേസമയം ക്രൂഡ് ഓയിൽ വില ഉയരുന്നതും ഡോളറിന്റെ ശക്തിപ്രാപനവും സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15,606 രൂപയും പവന് 1,24,848 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,704 രൂപയും പവന് 93,632 രൂപയുമാണ് വില. വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 285 രൂപയും കിലോഗ്രാമിന് 2,85,000 രൂപയുമാണ് നിരക്ക്.
വിവാഹസീസൺ അടുത്തെത്തുന്നതിനിടെ സ്വർണവിലയിലെ മാറ്റങ്ങൾ സാധാരണക്കാർക്ക് ആശങ്കയാകുന്നുണ്ട്. ആഭരണങ്ങളുടെ ഡിസൈൻ, പണിക്കൂലി എന്നിവയിലും വലിയ വ്യത്യാസങ്ങൾ അനുഭവപ്പെടുന്ന സാഹചര്യമാണ് വിപണിയിലുള്ളത്.
ഇന്നലെ മാത്രം പവന് ആയിരം രൂപയ്ക്ക് മുകളിൽ വില കുറഞ്ഞിരുന്നു. ക്രൂഡോയിൽ വില വർധിക്കുന്നത് പണപ്പെരുപ്പവും പലിശനിരക്കുകളും ഉയരാൻ ഇടയാക്കുകയും ഡോളറിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ നിക്ഷേപ-ആഭരണ ആവശ്യങ്ങൾക്ക് സ്വർണത്തിന്റെ ഡിമാൻഡ് കുറയുന്നതാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണം.










