
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപയായി. ഗ്രാമിന് 25 രൂപയുടെ കുറഞ്ഞ് 13,850 രൂപയിലെത്തി.
കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ അയ്യായിരത്തിലധികം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ വില വീണ്ടും ഉയരുന്ന പ്രവണതയായിരുന്നു കണ്ടത്. ശനിയാഴ്ച മാത്രം പവന് 2,160 രൂപ വർധിച്ചതോടെ ആരംഭിച്ച കുതിപ്പ് തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ 4,300 രൂപയിലേറെ ഉയർച്ചയിലേക്ക് എത്തി. എന്നാൽ ഇന്നത്തെ ഇടിവ് വിലക്കയറ്റത്തിന് താത്കാലിക ബ്രേക്കായിരിക്കുകയാണ്.
സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് കഴിഞ്ഞ വർഷം ഡിസംബർ 23-നായിരുന്നു. തുടർന്ന് ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക ഘടകങ്ങളുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
ക്രൂഡോയിൽ വിലയിലെ വർധനവ് പണപ്പെരുപ്പത്തിനും പലിശനിരക്കുകളിലെ ഉയർച്ചയ്ക്കും കാരണമാകുകയും ഡോളറിന്റെ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രതിഫലനം സ്വർണത്തിന്റെ ആഭരണ-നിക്ഷേപ ആവശ്യകതകളിൽ പ്രകടമാകുന്നതിനാൽ വിലയിൽ ചാഞ്ചാട്ടങ്ങൾ തുടരാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു.










