07:51pm 10 August 2026
NEWS
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിലെ വീഴ്ച്ചകൾ സംബന്ധിച്ച ചോദ്യങ്ങളോട് മുഖംതിരിച്ച് മുഖ്യമന്ത്രി
09/08/2026  01:21 PM IST
nila
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിലെ വീഴ്ച്ചകൾ സംബന്ധിച്ച ചോദ്യങ്ങളോട് മുഖംതിരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടന്നിട്ടും ഫലം കാണാത്തതിനിടെ, രക്ഷാപ്രവർത്തനത്തിലെ വീഴ്ചകളും ഏകോപനമില്ലായ്മയും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരച്ചിലിന് ആവശ്യമായ സംവിധാനങ്ങൾ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും വിവിധ ഏജൻസികൾ തമ്മിൽ ഏകോപനമില്ലെന്നും കാണാതായവരുടെ കുടുംബങ്ങൾ ആരോപിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ മൗനം ശ്രദ്ധേയമാകുന്നത്.

സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വിപുലമായ തിരച്ചിലാണ് കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. രണ്ട് ഡോണിയർ വിമാനങ്ങൾ, ഹെലിക്കോപ്ടർ, കോസ്റ്റ് ഗാർഡ് കപ്പൽ, നേവി ബോട്ട് എന്നിവയ്ക്കുപുറമേ സ്‌കൂബ ഡൈവിങ് സംവിധാനങ്ങളും ഉപയോഗിച്ച് തമിഴ്നാട്ടിലെ കുളച്ചൽവരെ പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായ ആരോപണങ്ങളാണ് കാണാതായവരുടെ കുടുംബങ്ങളിൽനിന്ന് ഉയരുന്നത്. തിരച്ചിൽ നടപടികളിൽ തങ്ങളെ തുല്യരായി പരിഗണിക്കുന്നില്ലെന്നും ഏകോപനമില്ലെന്നും കുടുംബങ്ങൾ പറയുന്നു. നേവി നടത്തിയ തിരച്ചിലിനെക്കുറിച്ച് കോസ്റ്റൽ പൊലീസിന് പോലും വിവരം ലഭിച്ചിരുന്നില്ലെന്നാണ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയുടെ ആരോപണം.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടതിനെ തുടർന്നാണ് നേവി തിരച്ചിലിനെത്തിയതെന്നും, ലഭ്യമായ സംവിധാനങ്ങൾ പോലും കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്നും ജോണിന്റെ മകൾ ജിജിയും രേഷ്മയും ആരോപിച്ചു. കുടുംബങ്ങളുടെ ഗുരുതര ആരോപണങ്ങളിൽ മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

വിഴിഞ്ഞം, നീണ്ടകര, മുതലപ്പൊഴി എന്നിവിടങ്ങളിൽനിന്നായി ഓരോ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ഒൻപത് ദിവസം പിന്നിട്ടിട്ടും ഇവരെ കണ്ടെത്താനാകാത്തത് കുടുംബങ്ങളുടെ ആശങ്കയ്‌ക്കൊപ്പം സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങളും ശക്തമാക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img