
പാലാ നിയമസഭാമണ്ഡലവും കോട്ടയം പാർലമെന്റ് മണ്ഡലവും കൈവിട്ട കേരളാകോൺഗ്രസ്-എം അടുത്ത നിയമസഭാതെരഞ്ഞെടുപ്പിന് മുൻപ് മടക്കയാത്ര നടത്തും
വെട്ടിപ്പിടിക്കലുകൾ അല്ലാതെ വിട്ടുകൊടുക്കലുകൾ നടത്തി അത്ര വലിയ പാരമ്പര്യമുള്ള പാർട്ടിയൊന്നുമല്ല കേരളത്തിലെ സി.പി.ഐ(എം) അത് എല്ലാക്കാലത്തും അവർ തെളിയിച്ചിട്ടുണ്ട്. സി.പി.എം എന്തൊക്കെപ്പറഞ്ഞാലും 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യവേളയിൽ ആർ.എസ്.പി എൽ.ഡി.എഫ് വിടാൻ കാരണവും മറ്റൊന്നായിരുന്നില്ല. 1952 ലെ ഒന്നം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ ഇന്നോളമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാകും. ആ പന്ത്രണ്ട് തെരഞ്ഞെടുപ്പുകളിൽ ഏഴിലും കൊല്ലത്തുനിന്ന് വിജയിച്ച് പാർലമെന്റിലേക്ക് പോയത് ആർ.എസ്.പി പ്രതിനിധികളായിരുന്നു. അതിൽ തന്നെ അഞ്ചുപ്രാവശ്യം (52,62,67,71,77) അവരുടെ വലിയ കാരണവരായിരുന്ന എൻ. ശ്രീകണ്ഠൻനായരും. അഞ്ചുപ്രാവശ്യം തോറ്റപ്പോൾ(57,80,84,89,91) തോൽവി ഏറ്റുവാങ്ങിയതും ആർ.എസ്.പി സ്ഥാനാർത്ഥികളായിരുന്നു. നാല് പ്രാവശ്യം തുടർച്ചയായി ജയിച്ചുനിന്ന ശ്രീകണ്ഠൻ നായരിൽ നിന്ന് ബി.കെ. നായരാണ് കൊല്ലം പിടിച്ച് കോൺഗ്രസ് ചേരിയിലാക്കിയത്. പിന്നീട് വന്ന എസ്. കൃഷ്ണകുമാർ ഹാട്രിക് തികച്ച് നാലാം അങ്കത്തിനിറങ്ങിയപ്പോഴാണ് 96 ൽ എൻ.കെ പ്രേമചന്ദ്രനെ ഇറക്കി ആർ.എസ്.പി കൊല്ലം തിരികെ പിടിച്ചത്. 98 ലും പ്രേമചന്ദ്രൻ തന്നെയായിരുന്നു വിജയി. അങ്ങനെ 1952 ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ തോറ്റാലും ജയിച്ചാലും ആർ.എസ്.പി സ്ഥിരമായി മത്സരിച്ചുവന്ന മണ്ഡലമായിരുന്നു കൊല്ലം. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തോട് വലിയ വൈകാരിക ബന്ധമാണ് ആർ.എസ്.പിക്കുണ്ടായിരുന്നത്.
ആ കൊല്ലം മണ്ഡലമാണ്, പ്രത്യേകിച്ചൊരു കാരണവുമില്ലാതെ '99 ൽ സി.പി.എം പിടിച്ചെടുത്തത്. ആർ.എസ്.പിയുടെ എതിർപ്പുകളൊന്നും വകവയ്ക്കാതെയുള്ള ബലാൽക്കാരമായ പിടിച്ചെടുക്കൽ. 2004 ലും ആർ.എസ്.പിയുടെ ആവശ്യം പരിഗണിക്കാനോ മണ്ഡലം വിട്ടുനിൽക്കാനോ സി.പി.എം തയ്യാറായില്ല. 2009 ആയപ്പോഴും കാര്യങ്ങൾ തൽസ്ഥിതിയിൽ തുടർന്നു. ആർ.എസ്.പി കൊല്ലം തിരികെ ചോദിച്ചു, സി.പി.എം കൊടുത്തില്ല. അക്കുറി മൂന്നാമൂഴത്തിൽ സി.പി.എം സ്ഥാനാർത്ഥി കൊല്ലത്ത് തോൽക്കുകയും ചെയ്തു.
ഈ ഒരു പശ്ചാത്തലത്തിലാണ് 2014 ൽ കൊല്ലം തന്നേ തീരു എന്ന കടുംപിടുത്തവുമായി ആർ.എസ്.പി രംഗത്തുവന്നത്. അപ്പോഴും പക്ഷേ പിടിച്ചെടുത്ത കൊല്ലം സീറ്റ് തിരികെ നൽകുവാൻ സി.പി.എം തയ്യാറായില്ല. അതേത്തുടർന്നാണ് ഇടതുമുന്നണിയുമായുള്ള ബന്ധം മതിയാക്കി ആർ.എസ്.പി യു.ഡി.എഫിലേക്ക് പോയതും പ്രേമചന്ദ്രൻ കൊല്ലത്ത് വീണ്ടും സ്ഥാനാർത്ഥിയായതും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയന്റെ 'പരനാറി' പ്രയോഗമുണ്ടായതുമൊക്കെ.സി.പി.എമ്മിന്റെ തനതുസ്വഭാവം സൂചിപ്പിക്കുവാനാണ് ഈ പഴയ സംഭവം വിവരിച്ചത്. ഇനി പുതിയ സംഭവത്തിലേക്ക് വരാം.
അന്നങ്ങനെ ഇന്നിങ്ങനെ
അന്ന് ആർ.എസ്.പിയോട് അത്രയും കടുത്ത നിലപാട് സ്വീകരിച്ച അതേ സി.പി.എം ആണ് ഇപ്പോൾ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഉദാര മനസ്ഥിതി കാട്ടിയിരിക്കുന്നത്. എൽ.ഡി.എഫിന് വിജയസാധ്യതയുള്ള രണ്ട് സീറ്റുകൾ ഒഴിവുവന്നപ്പോൾ, പഴയരീതി വച്ചാണെങ്കിൽ അതിലൊരെണ്ണം സി.പി.എം കയ്യടക്കിയേനെ. ശേഷിക്കുന്ന ഒരെണ്ണത്തിനായി സി.പി.ഐയും കേരളാകോൺഗ്രസ് എമ്മും വാശിപിടിക്കുമ്പോൾ, രണ്ടിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് സീറ്റും, മറ്റേ പാർട്ടിക്ക് 'വാഗ്ദാനവും' നൽകി പ്രശ്‌നം പരിഹരിക്കുകയും ചെയ്യുമായിരുന്നു. അതാണല്ലോ സി.പി.എം എന്നും ചെയ്തിട്ടുള്ളത്. എന്നാൽ അതിന് വിരുദ്ധമായി ഇക്കുറി സി.പി.എം ചെയ്തത്,രണ്ട് സീറ്റുകളും ആവശ്യക്കാർക്ക് വീതിച്ചുനൽകി. സീറ്റിനായി അവകാശവാദമുന്നയിച്ച മറ്റൊരു കക്ഷിയായ ശ്രേയാംസ്‌കുമാറിന്റെ ആർ.ജെ.ഡിക്ക്, ഇനി സീറ്റ് ഒഴിവുവരുമ്പോൾ പരിഗണിക്കാം എന്ന പതിവ് 'വാഗ്ദാന'വും നൽകി. അങ്ങനെ എല്ലാവരേയും തൃപ്തിപ്പെടുത്തി. എന്തുകൊണ്ടാണ് ഇങ്ങനൊരു നിലപാടുമാറ്റത്തിന് സി.പി.എം തയ്യാറായത്? അതറിയണമെങ്കിൽ മറ്റ് ചിലതുകൂടി അറിയേണ്ടതുണ്ട്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കൊല്ലം സീറ്റിന്റെ പേരിൽ പിണങ്ങി ആർ.എസ്.പി എൽ.ഡി.എഫ് വിട്ടത് മുതൽ ഇന്നും, അതിന്റെ പേരിൽ എൻ.കെ. പ്രേമചന്ദ്രനെ പച്ചയ്ക്ക് ഭക്ഷിക്കുവാനുള്ള ദേഷ്യവുമായിട്ടാണല്ലോ സി.പി.എം നിലകൊള്ളുന്നത്. അതേ സി.പി.എം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കെ.എം. മാണിയുടെ മകൻ ജോസ് കെ.മാണിയേയും കൂട്ടരേയും എ.കെ.ജി സെന്ററിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇലയിട്ട് ഊണുവിളമ്പിയത് തുടർഭരണം ലക്ഷ്യമിട്ട് തന്നെയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലേതുൾപ്പെടെയുള്ള ചില വിഷയങ്ങളിൽ യു.ഡി.എഫുമായി സൗന്ദര്യപ്പിണക്കത്തിലായിരുന്ന 'കോഴമാണി'യുടെ മകന് എൽ.ഡി.എഫ് വിളമ്പിയ സദ്യ കെങ്കേമമായി തോന്നിയപ്പോൾ ബാർകോഴയുടെ പേരിലും, മറ്റും സ്വന്തം പിതാവിനെതിരെ സഭയ്ക്കകത്തും പുറത്തും എൽ.ഡി.എഫ് സ്വീകരിച്ച നിലപാട് മറക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ജോസ് കെ. മാണിയുടെ ആ കൂടുമാറ്റം പിണറായിക്കും സി.പി.എമ്മിനും 'പരനാറിത്തര'മായി തോന്നിയതുമില്ല.
പിന്നെ വന്നതൊക്കെയും
പരാജയങ്ങൾ
പക്ഷേ പിന്നീടിങ്ങോട്ട് ജോസ് കെ. മാണിക്കും കൂട്ടർക്കും സംഭവിച്ചതൊക്കെയും നഷ്ടങ്ങളായിരുന്നു.യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചെന്നപ്പോൾ യു.ഡി.എഫിന്റെ സഹായത്താൽ ലഭിച്ച രാജ്യസഭാംഗത്വം ജോസ് കെ. മാണി രാജിവച്ചത് സി.പി.എം തിരിച്ചു നൽകുകയും, തുടർന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച റോഷി അഗസ്റ്റിനു മന്ത്രിസ്ഥാനം നൽകുകയും ചെയ്‌തെങ്കിലും, പാലായിലെ തന്റെ തന്നെ തോൽവി ജോസ്‌മോന് വലിയൊരാഘാതമായി. 1965 മുതൽ 2019 ൽ മരിക്കുംവരെ കെ.എം. മാണിയെ മാത്രം വിജയിപ്പിച്ചു പാരമ്പര്യമുള്ള പാലാമണ്ഡലം 2021 ൽ മാണിയുടെ മകൻ ജോസ് കെ. മാണിയെ നിഷ്‌ക്കരുണം കയ്യൊഴിഞ്ഞു. പകരം 2006 ലും 2011 ലും 2016 ലും തുടർച്ചയായി കെ.എം. മാണിയോട് പരാജയപ്പെട്ട പാലാക്കാരൻ തന്നെയായ മാണി സി.കാപ്പൻ വിജയിച്ചു.
അതിനുശേഷം ഇപ്പോൾ കോട്ടയം പാർലമെന്റ് തെരഞ്ഞെടുപ്പിലും ജോസ് കെ. മാണിക്ക് അടിതെറ്റി. 2009 ൽ സി.പി.എമ്മിലെ സുരേഷ്‌കുറുപ്പിനേയും, 2014 ൽ ജെ.ഡി എസിലെ മാത്യു ടി. തോമസിനേയും പരാജയപ്പെടുത്തി പാർട്ടിയുടെ സ്വന്തമാക്കിയ കോട്ടയം ലോക്‌സഭാ സീറ്റിലേക്ക് 2019 ൽ ജോസ് കെ. മാണിക്കുപകരം തോമസ് ചാഴിക്കാടനായിരുന്നു മത്സരിച്ചതും വിജയിച്ചതും. അന്നൊക്കെ കേരളാകോൺഗ്രസ് എം യു.ഡി.എഫിലെ ഘടകകക്ഷിയായിരുന്നു. എന്നാൽ 2024 ആയപ്പോഴേക്കും കേരളാകോൺഗ്രസ്- എം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേക്കേറിക്കഴിഞ്ഞിരുന്നല്ലോ. അതേത്തുടർന്ന് ഈ തെരഞ്ഞെടുപ്പിൽ വീണ്ടും കോട്ടയത്ത് മത്സരിച്ച ചാഴിക്കാടന് പക്ഷേ മണ്ഡലം കൈവിടേണ്ടി വന്നു. അതോടെ കേരളാകോൺഗ്രസ്- എമ്മിന്റെ ഈറ്റില്ലമായ കോട്ടയം ജില്ല തന്നെ തങ്ങളെ കൈവിടുന്നു എന്ന ഭീതിദമായ തിരിച്ചറിവിലാണ് ജോസ് കെ. മാണിയും കൂട്ടരുമിപ്പോൾ.
ആ ഒരവസരത്തിൽ തന്നെയാണ് കൂനിൻമേൽകുരു എന്നപോലെ രാജ്യസഭാ സീറ്റ് വിഷയം വന്നത്. 2018 ജൂണിൽ യു.ഡി.എഫ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണി, 2021 ൽ എൽ.ഡി.എഫിൽ ചേർന്നതിനെത്തുടർന്ന് 2021 ജനുവരി 9 ന് രാജ്യസഭാംഗത്വം രാജിവയ്ക്കുകയായിരുന്നല്ലോ. ആ ഒഴിവിലേക്ക് എൽ.ഡി.എഫ് ജോസ് കെ. മാണിയെ തന്നെ അന്ന് പരിഗണിച്ചെങ്കിലും, വീണ്ടും ഒഴിവുവന്നപ്പോൾ അത് സ്വന്തമാക്കുവാനാണ് സി.പി.എം ശ്രമിച്ചത്. അതിന് പറഞ്ഞ ന്യായം എളമരം കരീമിന്റെ ഒഴിവാണെന്നും, അത് തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നുമായിരുന്നു. അതായത് എളമരം ഒഴിഞ്ഞ സീറ്റിൽ സി.പി.എമ്മും, ബിനോയ് വിശ്വം ഒഴിഞ്ഞ സീറ്റിൽ സി.പി.ഐയും പിടിമുറുക്കിയപ്പോൾ, ജോസ് കെ.മാണി ഒഴിഞ്ഞ സീറ്റിൽ ജോസ് കെ. മാണിക്ക് അവകാശം ഇല്ലാതായി.
ആ ഒരു സാഹചര്യത്തിൽ മുന്നണിയുടെ കെട്ടുറപ്പിനെ കരുതി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ്- എമ്മിനോടും സി.പി.ഐയോടും സി.പി.എം ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടർക്കും അത് കഴിയുമായിരുന്നില്ല. സി.പി.ഐയെ സംബന്ധിച്ചിടത്തോളം രാജ്യസഭയിൽ തങ്ങൾക്ക് പ്രതിനിധികളാരും ഇല്ലെന്നുള്ളതും, ലോക്‌സഭയിലേക്ക് 2004 ന് ശേഷം കേരളത്തിൽ നിന്നും ഒരംഗം പോലും ഉണ്ടായിട്ടില്ല എന്നുള്ളതുമാണ് അവസ്ഥ. മാത്രവുമല്ല, തങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ആ സീറ്റ് കൊടുക്കുന്നത് കേരളാ കോൺഗ്രസ്- എമ്മിനാണെന്നതും സി.പി.ഐയ്ക്ക് അംഗീകരിക്കാനാകാത്ത കാര്യമാണ്. കാരണം കേരളാകോൺഗ്രസ്-എം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് വന്നത് മുതൽ സി.പി.എമ്മിന് അവരോട് ഒരു പ്രീണനമനോഭാവമാണെന്നും സി.പി.ഐ വിലയിരുത്തുന്നു. ആ ഒരു സാഹചര്യത്തിൽ തങ്ങൾക്കില്ലാത്ത രാജ്യസഭാംഗത്വം കൂടി കേരളാ കോൺഗ്രസ്- എമ്മിന് ലഭിച്ചാലുള്ള അവസ്ഥ സി.പി.ഐയെ സംബന്ധിച്ചിടത്തോളം ചിന്തിക്കാവുന്നതിനും അപ്പുറമാണ്.
അതേസമയം ലോക്‌സഭാ സീറ്റ് കൂടി നഷ്ടമായ സാഹചര്യത്തിൽ രാജ്യസഭാ സീറ്റ് കൂടി ഇല്ലാതാകുന്ന അവസ്ഥ കേരളാ കോൺഗ്രസ്-എമ്മിനും ചിന്തിക്കാനാകുന്ന കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരിഞ്ചുപോലും പിന്നോട്ട് മാറാൻ അവർ തയ്യാറായതുമില്ല. ആ ഒരു സാഹചര്യത്തിലാണ്, വെട്ടിപ്പിടിച്ചല്ലാതെ വിട്ടുകൊടുത്ത് ശീലമില്ലാത്ത സി.പി.എം ഒരു നിലപാടുമാറ്റം സ്വീകരിച്ചത്. മറിച്ചായിരുന്നെങ്കിൽ കേരളാകോൺഗ്രസ്-എം ഇടതുബാന്ധവം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചിന്തയിലായിരുന്നു എന്നുള്ളതാണ് വാസ്തവം. അത് തിരിച്ചറിഞ്ഞതും സി.പി.എമ്മിന്റെ നിലപാടുമാറ്റത്തിന് കാരണമായി.
ഇനി എത്രനാൾ?
ഏതായാലും രാജ്യസഭാ സീറ്റ് പ്രശ്‌നം തൽക്കാലം രമ്യമായി പരിഹരിക്കപ്പെട്ടെങ്കിലും കേരളാ കോൺഗ്രസ്-എമ്മിന്റെ കാലിന് ആട്ടം വച്ചുതുടങ്ങി എന്നാണ് കേൾക്കുന്നത്. അതായത് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളാകോൺഗ്രസ്-എം എൽ.ഡി.എഫിലായിരിക്കുമോ അതോ യു.ഡി.എഫിലായിരിക്കുമോ എന്ന് പറയാനാകില്ലെന്നു സാരം. കാരണം പാലാ നിയമസഭാ സീറ്റിലേയും കോട്ടയം നിയമസഭാ സീറ്റിലേയും തോൽവി പാർട്ടികളെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നുണ്ട്. കോട്ടയം മണ്ഡലത്തിലെ സി.പി.എം പ്രവർത്തനത്തെക്കുറിച്ച് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴിക്കാടനുൾപ്പെടെയുള്ളവരുടെ വെളിപ്പെടുത്തലും പുനരാലോചനയ്ക്ക് കാരണമാണ്. എല്ലാറ്റിലുമുപരി, പാർട്ടിയുടെ നട്ടെല്ലായ സഭാനേതൃത്വവും എൽ.ഡി.എഫിൽ നിന്നുള്ള പടിയിറക്കത്തിന് ജോസ് കെ. മാണിയെ പ്രേരിപ്പിക്കുന്നതായാണ് അറിയുന്നത്.
ആ ഒരു പശ്ചാത്തലത്തിൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളാ കോൺഗ്രസ് എം യു.ഡി.എഫിലെത്തിയാൽ അതിശയിക്കേണ്ടതില്ല എന്നതാണവസ്ഥ. അതോടെ പിണറായിയെ സംബന്ധിച്ചിടത്തോളം 'പരനാറികൾ' രണ്ടാകും.