
കെ സുധാകരന് പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എഐസിസി നേതൃത്വം പരിഗണിക്കുന്നവരുടെ പട്ടികയിൽ ആറുപേർ. കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, എം എം ഹസൻ, സണ്ണി ജോസഫ്, ആന്റോ ആന്റണി എന്നിവരിൽ ഒരാൾ അടുത്ത കെപിസിസി പ്രസിഡന്റാകും എന്നാണ് സൂചന. അതേസമയം, കൂടുതൽ സാധ്യത അടൂർ പ്രകാശിനാണെന്നും കോൺഗ്രസ് നേതാക്കൾ സൂചന നൽകുന്നു. കെ സുധാകരൻ സ്ഥാനമൊഴിയുമ്പോൾ ഈഴവ പ്രാതിനിധ്യം എന്ന നിലയിലാണ് അടൂർ പ്രകാശിന് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകൽച്ച കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുമെന്ന് മാത്രമല്ല, പാർട്ടിയുടെ സാധ്യതകൾക്കും മങ്ങലേൽപ്പിക്കും എന്ന് കോൺഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷനെ മാറ്റി മറ്റൊരാളെ നേതൃത്വം ഏൽപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള തർക്കം കാരണം പ്രധാന വിഷയങ്ങളിൽപ്പോലും കൂട്ടായ ചർച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതിൽ ഹൈക്കമാൻഡ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളിൽ സതീശൻ മുൻകൈയെടുക്കുന്നെന്ന പരാതിയും ഉയർന്നത്.











