“പെട്ടിയെടുപ്പുകാരൻ” കെസിക്കായി നിന്നാൽ വയനാട് അമേഠിയാകും; മുഖ്യമന്ത്രി പോര് രൂക്ഷം

കൽപ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾപ്പോര് രൂക്ഷമാകുന്നു. വയനാട്ടിൽ ഹൈക്കമാൻഡിനെതിരെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെയും പോസ്റ്റർ പതിച്ചു. വയനാട് ഡി.സി.സി ഓഫിസിന് സമീപം പതിച്ച ഇംഗ്ലീഷ് പോസ്റ്ററുകളിലാണ് രൂക്ഷ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. “വയനാട് അടുത്ത അമേഠിയായി മാറും” എന്ന പരാമർശവും പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ “പെട്ടിയെടുപ്പുകാരൻ” മാത്രമാണെന്ന തരത്തിലുള്ള വിമർശനവും പോസ്റ്ററുകളിൽ ഉന്നയിക്കുന്നു.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധഭാവമാണ് പോസ്റ്ററുകളിലൂടെ പ്രകടമാകുന്നത്. വയനാട്ടിനെ ഇരുവരും മറന്നേക്കാനും ഇനി ഇവിടെ നിന്ന് വിജയിക്കാനാകില്ലെന്നും പോസ്റ്ററുകളിൽ പരാമർശമുണ്ട്.
ആരുടെയും പേരോ സംഘടനയുടെ പേരോ ഇല്ലാതെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ഇപ്പോൾ പൊതുവേദികളിലേക്കും തെരുവ് രാഷ്ട്രീയത്തിലേക്കും വ്യാപിക്കുന്നുവെന്ന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.










