കേരള മുഖ്യമന്ത്രി: ഹൈക്കമാൻഡും ത്രിശങ്കുവിൽ; കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി ദീപാ ദാസ് മുൻഷി

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസിന്റെ ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക്. എഐസിസി കേരള ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ ഇന്നത്തെ കേരളസന്ദർശനം മാറ്റിവെച്ചു. ഇതോടെ തീരുമാനം വീണ്ടും നീളുമെന്ന സൂചന ശക്തമായി.
അതേസമയം, ഡൽഹിയിൽ ഇന്ന് വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നിർണായക കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ കേരളത്തിലെ മുഖ്യമന്ത്രിപദമാണ് പ്രധാന അജണ്ട. കെ.സി. വേണുഗോപാലിനെയും ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ പത്ത് ദിവസം പിന്നിടുന്നത് പാർട്ടിക്കുള്ളിൽ അസ്വസ്ഥത വർധിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളും നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനത്തിനായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ ശക്തമായ അവകാശവാദവുമായി രംഗത്തുണ്ടെന്നാണ് സൂചന. ചർച്ചകളിൽ ഇതുവരെ സമവായം രൂപപ്പെട്ടിട്ടില്ല. ഇതോടെ അവസാന നിമിഷത്തിൽ അപ്രതീക്ഷിത സമവായ സ്ഥാനാർഥി ഉയർന്നുവരാനിടയുണ്ടെന്ന രാഷ്ട്രീയ വിലയിരുത്തലും ശക്തമാകുന്നു.










