
നിയമസഭയിൽ ഒറ്റയാൾ പട്ടാളമായി കെ കെ രമ. സ്വകാര്യ സർവകലാശാലാ ബിൽ ഐക്യകണ്ഠേന പാസാക്കാമെന്ന ഭരണപക്ഷ മോഹമാണ് ആർ എം പി നേതാവ് രമയുടെ നിലപടിൽ തകർന്നടിഞ്ഞത്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിൽ താരമായതും രമ തന്നെയായിരുന്നു. പഴയകാല നിയമസഭാംഗങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തിയതാകട്ടെ കെ ആർ ഗൗരിയമ്മ എന്ന വിപ്ലവ നായികയും.
ഈ നിയമസസഭാ സമ്മേളനത്തിൽ ഏറെ ശ്രദ്ധേയമായ സ്വകാര്യ സർവകലാശാലാ ബിൽ വോട്ടിനിട്ടപ്പോഴാണ് കെ കെ രമ എംഎൽഎ താരമായത്. ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത് ഇടതുപക്ഷമാണെങ്കിലും ആശയം പഴയ യുഡിഎഫ് സർക്കാരിന്റേതാണ്. അതുകൊണ്ട് തന്നെ വോട്ടിനിടുമ്പോൾ എതിർപ്പ് വരില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിലയിരുത്തൽ. ആ വിലയിരുത്തൽ ശരിയുമായിരുന്നു. സ്വകാര്യ സർവകലാശാലാ ബിൽ എതിരില്ലാതെ പാസാക്കി പുതു ചരിത്രം കുറിക്കാമെന്ന സർക്കാരിന്റെയും മന്ത്രി ആർ.ബിന്ദുവിന്റെയും പ്രതീക്ഷ തകർത്തത് കെ കെ രമ എന്ന പഴയ സിപിഎമ്മുകാരി തന്നെയാണ് എന്നതും വിധിയുടെ കളി.
‘പ്രതികൂലിക്കുന്നവർ’ എന്ന ചോദ്യം സ്പീക്കറിൽ നിന്ന് ഉണ്ടായപ്പോൾ 140 അംഗസഭയിൽ ഉയർന്നത് രമയുടെ കൈ മാത്രമായിരുന്നു. യുഡിഎഫ് പിന്തുണയോടെ ജയിച്ച ശേഷം സഭയിൽ അവരുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെങ്കിലും ആർഎംപി പ്രതിനിധിയായ രമ സാങ്കേതികമായി പ്രത്യേക ബ്ലോക്കാണ്. അതുകൊണ്ട് തന്നെ രമക്ക് സ്വതന്ത്ര നിലപാടെടുക്കാനും സാധിക്കും. രമയുടെ ഒറ്റയാൾ പ്രതിഷേധം കണ്ടതോടെ സഭയിലെ സീനിയർ അംഗങ്ങളുടെ മനസ്സിൽ തെളിഞ്ഞത് കെ ആർ ഗൗരിയമ്മയുടെ മുഖമാണ്. പണ്ടൊരിക്കൽ ഗൗരിയമ്മയും നിയമസഭയിൽ ഇതുപോലെ ഒറ്റയാൾ പട്ടാളമായിട്ടുണ്ട്.
1996 ലെ നായനാർ സർക്കാരിന്റെ കാലത്താണ് കേരള നിയമസഭ ഗൗരിയമ്മയുടെ ഒറ്റയാൾ പോരാട്ടം കണ്ടത്. കേരള ആദിവാസി ഭൂ സംരക്ഷണ നിയമഭേദഗതി ബിൽ ഭരണ– പ്രതിപക്ഷങ്ങൾ യോജിച്ച് പാസാക്കിയപ്പോൾ എതിർത്ത് വോട്ടു ചെയ്തത് കെ.ആർ.ഗൗരിയമ്മ മാത്രമായിരുന്നു. യുഡിഎഫിന്റെ ഭാഗമായ ജെഎസ്എസിലായിരുന്നു ഗൗരിയമ്മ. ബിൽ ആദിവാസി വിരുദ്ധമാണെന്നായിരുന്നു അവരുടെ ഉറച്ച നിലപാട്.