
അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സാ മാർഗരേഖ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സംസ്ഥാനത്ത് രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളുള്ള സാങ്കേതിക മാർഗരേഖ നിലവിലുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരം അപൂർവ്വരോഗമാണെന്ന് പറഞ്ഞ മന്ത്രി, എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുളം, പുഴ, തടാകം, സ്വിമ്മിങ് പൂൾ, ടാപ്പിലെ വെള്ളം, കനാൽ, വാട്ടർ ടാങ്ക് തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള എല്ലാ ജല ഉറവിടങ്ങളെക്കുറിച്ചും സാങ്കേതിക മാർഗരേഖയിൽ ശാസ്ത്രീയമായി വിശദീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന് പുറമെ മറ്റ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഏകാരോഗ്യ കർമ്മ പദ്ധതി കേരളത്തിനുണ്ട്. ലോകത്തിൽ തന്നെ ഇത്തരത്തിലൊരു സംവിധാനം ആദ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2023-ലെ നിപ വ്യാപനത്തിന് ശേഷമാണ്, കാരണം കണ്ടെത്താത്ത മസ്തിഷ്ക മരണങ്ങൾ വിശദമായി പരിശോധിക്കാൻ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. വൈറൽ പാനൽ ടെസ്റ്റുകൾ നെഗറ്റീവ് ആകുമ്പോൾ അമീബയുടെ സാന്നിധ്യം കൂടി പരിശോധിക്കാൻ നിർദ്ദേശം നൽകി. ഇങ്ങനെയാണ് സംസ്ഥാനത്ത് കൂടുതൽ കേസുകൾ കണ്ടെത്തിത്തുടങ്ങിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ഈ രോഗം വ്യാപകമാണെങ്കിലും പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുകയാണെന്ന് മന്ത്രി പഠനങ്ങൾ ഉദ്ധരിച്ച് വിശദീകരിച്ചു.
2020-ൽ എയിംസ് ന്യൂഡൽഹിയിലെ മൈക്രോബയോളജി വിഭാഗം നടത്തിയ പഠനത്തിൽ, കാരണമറിയാത്ത മസ്തിഷ്ക ജ്വരങ്ങളിൽ ഒരു ശതമാനം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു. 2022-ൽ പിജിഐ ചണ്ഡീഗഢ് 156 മസ്തിഷ്ക ജ്വരം സംശയിച്ച രോഗികളിൽ നടത്തിയ പരിശോധനയിൽ 11 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനും സമാനമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ രോഗകാരണം അറിയാത്ത മസ്തിഷ്ക ജ്വരങ്ങളിൽ ഏഴ് ശതമാനത്തോളം അമീബിക് മസ്തിഷ്ക ജ്വരം ആകാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹരിത കേരള മിഷൻ, 14 ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
കേരളത്തിന്റെ സർക്കാർ സംവിധാനങ്ങളെ അടച്ചാക്ഷേപിക്കുന്നതിനുള്ള നിർഭാഗ്യകരമായ ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സർക്കാർ ആശുപത്രിയിലുള്ളതിനേക്കാൾ ചെലവ് കുറവ് പുറത്താണെന്ന പെരിന്തൽമണ്ണ എംഎൽഎയുടെ പരാമർശം ആരെ സഹായിക്കാനാണ്. എന്തു ചെയ്യണമെന്നറിയാത്ത പ്രതിപക്ഷമാണ് കേരളത്തിൽ ഇരുട്ടിൽ തപ്പുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനത്തിന് മുന്നിൽ പ്രതിപക്ഷം ഇരുട്ടിൽ തപ്പുകയാണ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പിപിഇ കിറ്റിന്റെ പേരിലടക്കം ആരോപണങ്ങൾ ഉന്നയിച്ചതല്ലാതെ, ക്രിയാത്മകമായ ഒരു നിർദ്ദേശവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ കോവിഡ് മരണനിരക്ക് ഏറ്റവും ശാസ്ത്രീയമായും കൃത്യമായും റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വൈറ്റൽ രജിസ്‌ട്രേഷൻ സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു വീണ ജോർജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മരണങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെ കണക്കുകൾ ഏറെക്കുറെ കൃത്യമായിരുന്നു എന്നത് നമ്മുടെ സംവിധാനത്തിന്റെ വിജയമാണ്. ഇത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ വിജയമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.











