
പാലക്കാട്: സസ്പെൻഷൻ നടപടി സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന്റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. താൻ പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ലെന്നും പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞതെന്നും ഇസ്മയിൽ പ്രതികരിച്ചു. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരിൽ ഇസ്മയിലെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.
പാർട്ടി നടപടിയിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്. പാർട്ടിയുടെ അച്ചടക്കനടപടിയിൽ രാജുവിന് മനോവിഷമമുണ്ടെന്നും നിരപരാധിയെന്ന് തെളിഞ്ഞിട്ടും പാർട്ടി നടപടി പിൻവലിച്ചില്ലെന്നുമായിരുന്നു കുടുംബത്തിന്റെ വെളിപ്പെടുത്തൽ. കുടുംബത്തിന്റെ നിലപാടിനൊപ്പം ചേർന്നായിരുന്നു ഇസ്മായിലിന്റെ പ്രതികരണം. നേതൃത്വത്തെ വെട്ടിലാക്കിയ മുതിർന്ന നേതാവിനെതിരെ ജില്ലാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിരുന്നു.











