
പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ നാലു വയസുകാരി മരിച്ചു. എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത്– അജിത ദമ്പതികളുെട മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച്ചയാണ് ഋതു ചന്ദ്രയെ മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ അപ്പോൾ തന്നെ തല്ലിക്കൊന്നിരുന്നു.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ കളിപ്പാട്ടം എടുക്കുന്നതിനിടെയാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. ഉടൻ നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആന്റിവെനം നൽകാൻ സൗകര്യമില്ലാത്തതിനാൽ ഇന്നലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. രണ്ടര വയസ്സുകാരൻ ശരൺ സഹോദരനാണ്. സംസ്ഥാനത്ത് അടുത്തിടെ പാമ്പ് കടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ്. നേരത്തെ തൃശൂരും തിരുവനന്തപുരത്തും കുട്ടികൾ പാമ്പ് കടിയേറ്റു മരിച്ചിരുന്നു.










