09:21am 29 July 2026
NEWS
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതം നൽകുമെന്ന് വിജയ്
28/09/2025  11:56 AM IST
nila
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതം നൽകുമെന്ന് വിജയ്

തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകുമെന്ന് ടിവികെ നേതാവും നടനുമായ വിജയ്. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപവീതം നൽകും. കരൂറിൽ ഇന്നലെ രാത്രിയിലാണ് വിജയ് യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിച്ചത്. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. എക്സിലൂടെയാണ് താരം സ​​ഹായധനം നൽകുമെന്ന് അറിയിച്ചത്. 

‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്. ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നിൽ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ നിമിഷത്തിൽ, നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെന്ന നിലയിൽ, എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളോടൊപ്പം നിൽക്കുക എന്നത് എൻ്റെ കടമയാണ്.’ വിജയ് എക്സിൽ കുറിച്ചു.

‘കരൂരിൽ സംഭവിച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയവും മനസ്സും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ കടുത്ത ഭാരത്താൽ നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിൻ്റെ അതിയായ ദുഃഖത്തിനിടയിൽ വാക്കുകൾ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന നിങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, ഈ വലിയ ദുഃഖത്തിൽ നിങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു.’

‘പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിവരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതോടൊപ്പം, ചികിത്സയിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും 'തമിഴക വെട്രി കഴകം' ഉറപ്പായും നൽകുമെന്നും ഞാൻ ഉറപ്പുനൽകുന്നു. വിജയ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img