ഡ്യൂട്ടിക്കിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച ഡ്രൈവർക്ക് സസ്പൻഷൻ

ഡ്യൂട്ടിക്കിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച ഡ്രൈവർക്ക് സസ്പൻഡ് ചെയ്തു. കർണാടകയിലെ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NWKRTC) ജീവനക്കാരനായ എ ആർ മുല്ല എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 29 നാണ് സംഭവം നടന്നത്. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിർത്തിയിട്ട ശേഷം മുല്ല നിസ്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബസിലുണ്ടായിരുന്നവരുടെ യാത്ര വൈകിപ്പിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.
ഡ്യൂട്ടിക്കിടെ മതപരമായ കാര്യങ്ങൾ ചെയ്തത് കെഎസ്‌ആർടിസിക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് മുല്ലയെ സസ്പെൻഡ് ചെയ്തത്. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയുടെ നിർദേശ പ്രകാരമാണ് നടപടി. 'ഒരു പൊതു സേവനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ ചില നിയമങ്ങളും ചട്ടങ്ങളും നിർബന്ധമായും പാലിക്കേണ്ടതുണ്ട്. എല്ലാവർക്കും ഏത് മതവും ആചരിക്കാൻ അവകാശമുണ്ടെങ്കിലും, ഓഫീസ് സമയങ്ങളിൽ ഒഴികെ അവർക്ക് അങ്ങനെ ചെയ്യാൻ കഴിയും. ബസിൽ യാത്രക്കാർ യാത്ര ചെയ്യുമ്പോഴും ബസ് പകുതി വഴിയിൽ നിർത്തി നമസ്‌കരിക്കുന്നത് തെറ്റാണ്', മന്ത്രി റെഡ്ഡി തന്റെ പ്രസ്താവനയിൽ പറഞ്ഞു.











