
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ–ദാബാസ്‌പേട്ട് ദേശീയപാതയിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ ആറു മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ NH-648യിൽ ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിനടുത്താണ് അപകടം സംഭവിച്ചത്. രണ്ട് കാറുകളും ഒരു ട്രക്കും ഒരു ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്.
ദേവനഹള്ളി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന എക്സ്‌യുവി 700 കാർ മുന്നിൽ പോയിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് അപകട പരമ്പരയുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപം സഞ്ചരിച്ചിരുന്ന ട്രക്കിൽ ഇടിച്ചുകയറി. പിന്നാലെ വന്ന മറ്റൊരു കാറും അപകടത്തിൽപ്പെട്ടു.
എക്സ്‌യുവി കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രക്കാരനുമാണ് സ്ഥലത്തുതന്നെ മരിച്ചത്. മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം താത്കാലികമായി തടസപ്പെട്ടു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.











