
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിലാണ് സംഭവം. രവി എന്ന യുവാവാണ് തന്റെ മുൻ സഹപ്രവർത്തകയായ ശ്വേതയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയത്. വിവാഹ മോചിതയാണ് ശ്വേത. രവിക്ക് ഭാര്യയുണ്ട്. ഭാര്യയെ ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്നും തനിക്കൊപ്പം വരണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. എന്നാൽ, യുവതി ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ബുധനാഴ്ച്ചയാണ് ഇരുവരും ഒരുമിച്ച് കാറിൽ സഞ്ചരിക്കുമ്പോൾ രവി, ചന്ദനഹള്ളി തടാകത്തിലേക്ക് കാർ ഓടിച്ചിറക്കിയത്. രവി നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മുങ്ങിമരിച്ചു. , കാർ നിയന്ത്രണംവിട്ട് തടാകത്തിൽ വീണതാണെന്നും താൻ നീന്തി രക്ഷപ്പെട്ടെന്നും എന്നാൽ ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ് രവി പൊലീസിനോട് പറഞ്ഞത്. എന്നാൽ ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രവിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വേതയോട് രവി പ്രണയാഭ്യർഥന നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ശ്വേതയ്ക്കു വേണ്ടി ഭാര്യയെ ഉപേക്ഷിക്കാൻ തയാറാണെന്നും രവി പറഞ്ഞു. എന്നാൽ ശ്വേത വഴങ്ങിയിരുന്നില്ല. ഇതിൽ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു.











