
ബംഗളുരു: " മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴിൽ കർണാടകം ഒരു ക്രിമിനൽ സംസ്ഥാനമായി മാറിയിരിക്കുന്നു. കൊലപാതകങ്ങളും സംഘട്ടനങ്ങളും ദിവസേനെയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കുന്ന ഒരു ജനാധിപത്യ ഭരണകൂടം ഇവിടെ നിലവിലുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു " കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലാജെ ആരോപിച്ചു. " സുഹാസ് ഷെട്ടിയുടെ കൊലപാതകം എൻ ഐ എ അന്വേഷിച്ചാൽ നടുക്കം കൊള്ളിക്കുന്ന സത്യങ്ങൾ പുറത്തുവരും. " മന്ത്രി കൂട്ടിച്ചേർത്തു. സുഹാസിനെ കൊലപ്പെടുത്തിയതിൽ ഫാസിലിന്റെ കുടുംബത്തിന് പങ്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സ്പീക്കർ യു ടി ഖാദറെ മന്ത്രി അപലപിച്ചു. "ആരാണ് ആ ക്രൂരകൃത്യം ചെയ്തതെന്ന് സിസി ടി വി ദൃശ്യങ്ങളിൽ നിന്ന് തെളിയുന്നുണ്ട്. എന്നിട്ടും പക്ഷപാതപരമായി സംസാരിച്ച സ്പീക്കറെ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കിയാൽ പല രഹസ്യങ്ങളും പുറത്തുവരും. ജീവന് ഭീഷണി ഉണ്ടെന്ന് അറിഞ്ഞിട്ടും സുഹാസിന് സുരക്ഷ ഉറപ്പാക്കാൻ പോലീസിന് കഴിഞ്ഞില്ല. മാത്രവുമല്ല ആത്മരക്ഷയ്ക്ക് സുഹാസ് കരുതിയിരുന്ന ആയുധങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. " മന്ത്രി വെളിപ്പെടുത്തി. " സിദ്ധരാമയ്യ അധികാരത്തിൽ വന്നശേഷം പോപ്പുലർ ഫ്രണ്ട്, കർണാടക ഫോറം ഫോർ ഡിഗ് നിറ്റി തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരുടെ പേരിലുള്ള കേസുകൾ പിൻവലിച്ചിരുന്നു. അവരൊക്കെ ഇപ്പോൾ പുതിയ മേൽവിലാസത്തിൽ അഴിഞ്ഞാടുകയാണ്. ഹൈന്ദവ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരെ അക്രമികൾ ലക്ഷ്യമിടുമ്പോൾ സംസ്ഥാന ഗവണ്മെന്റ് നിശബ്ദത പാലിക്കുകയാണ്. കേരളത്തിൽ നിന്നും പരിശീലനം സിദ്ധിച്ച ദേശവിരുദ്ധ പ്രവർത്തകരെത്തി ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കർമ്മയോഗികളെ വേട്ടയാടുകയാണ്. അവർക്ക് സാമ്പത്തിക സഹായവും നിർലോഭം ലഭിക്കുന്നുണ്ട്. എൻ ഐ എയുടെ അന്വേഷണത്തിലൂടെയെ യഥാർത്ഥ വസ്തുതകകൾ പുറത്തുകൊണ്ടുവരാനാവൂ. " മന്ത്രി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ അശാന്തിയും വിദ്വേഷവും പടർത്തുന്ന ആധുനിക ടിപ്പു സുൽത്താനാണ് സിദ്ധരാമയ്യയെന്ന് ശോഭ കരന്ത്‌ലാജെ കുറ്റപ്പെടുത്തി.
Photo Courtesy - Google











