
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ മാർഗനിർദേശത്തിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദത്തിന് തുടക്കം. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് കർണാടക സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് സംസ്ഥാനത്തിന്റെ പുതിയ തീരുമാനം.
എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
പൊതുചടങ്ങുകളുടെ ദൈർഘ്യം കുറയ്ക്കുന്നതിനും പരിപാടികൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിനുമാണ് ആലാപനം രണ്ട് ഖണ്ഡികകളിലേക്ക് ചുരുക്കുന്നതെന്നാണ് കർണാടക സർക്കാരിന്റെ വിശദീകരണം.
അതേസമയം, കേന്ദ്രത്തിന്റെ മാർഗനിർദേശം മറികടന്ന് സംസ്ഥാന സർക്കാർ സ്വന്തം നിലപാട് പ്രഖ്യാപിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന തർക്കം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും നിലനിൽക്കുകയാണ്.










