
ബംഗളുരു: കർണാടക സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് മൈസൂരു സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന എംഎസ്‌ഐഎൽ. സംസ്ഥാനം നേരിട്ടും ഏജൻസികൾ വഴിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാനും മാർക്കറ്റിങ് ചെയ്യാനുമായി 1966 ൽ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണിത്. മദ്യവിൽപ്പനയ്ക്കാണ് കുറേക്കാലമായി എംഎസ്‌ഐ എൽ പ്രാധാന്യം നൽകുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എം എസ് ഐ എല്ലിന് കർണാടക സംസ്ഥാനത്തൊട്ടാകെ 27 ശാഖകളും ആയിരത്തോളം റീറ്റൈൽ ഔട്ട് ലെറ്റുകളുമുണ്ട്. ഈ സർക്കാർ സ്ഥാപനം ചിട്ടി വ്യവസായത്തിലേക്ക് പ്രവേശിക്കുകയാണ്. കേരളമാണ് ഈ നീക്കത്തിന് പിന്നിലെ പ്രചോദനം. കേരള ഫിനാൻഷ്യൽ കോർപറേഷന്റെ തലപ്പത്തു പ്രവർത്തിച്ചിട്ടുള്ള ഒരു പ്രമുഖനെ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. ചിട്ടി നടത്തിപ്പിനായുള്ള പുതിയ സോഫ്റ്റ് വെയർ വ്യവസായമന്ത്രി എം ബി പാട്ടീലിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സിദ്ധാരമയ്യ പുറത്തിറക്കി. സ്വകാര്യ ചിട്ടി കമ്പനികൾ കൊടികുത്തി വാഴുന്നതിനിടയിലാണ് ഈ സർക്കാർ നീക്കം. ചിട്ടികൾ നല്ല രീതിയിൽ നടത്തി എം എസ് ഐ എല്ലിന്റെ വാർഷിക വിറ്റുവരവ് 5000 കോടിയായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് സിദ്ധാരമയ്യ പറഞ്ഞു. ചിട്ടികളുടെ പ്രമോഷനായി പതിനായിരം ഏജന്റുമാരെ നിയോഗിക്കുമെന്ന് മന്ത്രി പാട്ടീ ൽ വ്യക്തമാക്കി. 2024- 25 സാമ്പത്തിക വർഷം 3882 കോടിയുടെ വിറ്റുവരവും 122 കോടി ലാഭവും എം എസ് ഐ എല്ലിന് ഉണ്ടെന്ന് ചെയർമാൻ പുട്ടരങ്ക ഷെട്ടി വെളിപ്പെടുത്തി. സർക്കാർ ജീവനക്കാർക്കായി മിലിട്ടറി കാന്റീനുകളുടെ മാതൃകയിൽ സ്റ്റോറുകളും കാന്റീനും ആരംഭിക്കാൻ എം എസ് ഐ എല്ലിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Photo Courtesy - Google










