
കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ഭാര്യ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓം പ്രകാശും ഭാര്യ പല്ലവിയും തമ്മിൽ തർക്കം നിലനിന്നിരുന്നു എന്നാണ് വിവരം. ദണ്ഡേലിയിൽ ഓം പ്രകാശിനുണ്ടായിരുന്ന കുറച്ച് സ്വത്ത് അദ്ദേഹം സഹോദരിയുടെ പേരിലും മറ്റു ചില സ്വത്തുക്കൾ മകന്റെ പേരിലും എഴുതിവെച്ചിരുന്നു. ഇതിൽ പല്ലവി പ്രകോപിതയായിരുന്നു. ഇതേ തുടർന്നുള്ള തർക്കത്തിനൊടുവിൽ പല്ലവി ഓം പ്രകാശിനെ കുത്തിക്കൊന്നു എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഭർത്താവിനെ വകവരുത്താൻ പല്ലവി ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം പല്ലവി ആദ്യം അറിയിച്ചത് കുടുംബസുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയാണ്. വിഡിയോ കോൾ വിളിച്ചാണ് പല്ലവി കൊലപാതകവിവരം അറിയിച്ചത്. വൈകിട്ട് 4.30ഓടെ വിഡിയോ കോൾ ചെയ്ത് ‘ഞാനൊരു മോൺസ്റ്ററെ കൊന്നു’ എന്നാണ് സുഹൃത്തിനോട് പല്ലവി പറഞ്ഞത്. ഈ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ പല്ലവിയും മകളും വാതിൽ തുറന്നില്ല. ബലംപ്രയോഗിച്ചാണ് പൊലീസ് വീട്ടിനുള്ളിൽ കയറിയത്. മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ 6 കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുംബത്തിന് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും സൂചനയുണ്ട്.
ഓംപ്രകാശ് തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സാപ് ഗ്രൂപ്പിൽ 5 ദിവസം മുൻപ് പല്ലവി ആരോപിച്ചിരുന്നു. തോക്കുമായി അദ്ദേഹം വീടിനുള്ളിലൂടെ നടക്കുന്നുണ്ടെന്നും പല്ലവി ഗ്രൂപ്പിൽ പറഞ്ഞു. സംഭവത്തിൽ ഭാര്യ പല്ലവി, മകൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ബിഹാർ സ്വദേശിയായ ഓംപ്രകാശ് കർണാടക കേഡർ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2015ൽ ഡിജിപിയായ അദ്ദേഹം രണ്ടു വർഷത്തിനുശേഷം വിരമിച്ചു.