
മന്ത്രവാദത്തിന്റെ പേരിൽ സ്ത്രീയെ മകനടക്കം മൂന്നുപേർ ചേർന്ന് തല്ലിക്കൊന്നു. കർണാടകയിലെ ശിവമോഗയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. ഗീതമ്മ എന്ന 55-കാരിയെയാണ് മൂന്നംഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഗീതമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ സഞ്ജയ്, മന്ത്രവാദിനി ആശ, ഇവരുടെ ഭർത്താവ് സന്തോഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് ആരോപിച്ചാണ് സഞ്ജയ് തന്റെ അമ്മയെ ആശയുടെ അടുത്ത് എത്തിച്ചത്. പിന്നീട് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഗീതമ്മയുടെ വീട്ടിലെത്തി. തുടർന്ന് പൂജ കർമങ്ങളെന്ന പേരിൽ മർദനം ആരംഭിക്കുകയായിരുന്നു. നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വടി കൊണ്ട് ആവർത്തിച്ച് ആശയെ മർദിക്കുന്നതും ഇതിനിടയിൽ ഗീതമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
രാത്രി ഒമ്പതരയോടെ ആരംഭിച്ച മർദ്ദനം പുലർച്ചെ ഒരുമണി വരെ തുടർന്നു. തുടർച്ചയായ മർദനത്തിനൊടുവിൽ ഗീതമ്മ മരിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പ്രതികൾ റെക്കോർഡ് ചെയ്തിരുന്നു.











