
ബെംഗളൂരു∙ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ രഹസ്യമായി നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷിന് അപ്രതീക്ഷിത അനുഭവം. 100 രൂപയുടെ നോട്ട് നൽകിയെങ്കിലും ചില്ലറയില്ലെന്ന് പറഞ്ഞതോടെ ബിഎംടിസി കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.
ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ സാധാരണ യാത്രക്കാരനായി മാസ്ക് ധരിച്ചാണ് മന്ത്രി കയറിയത്. രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട അദ്ദേഹം 100 രൂപയുടെ നോട്ട് നൽകി. എന്നാൽ കൃത്യമായ തുക നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. ചില്ലറയില്ലെന്ന് മന്ത്രി അറിയിച്ചതോടെ, തന്റെ കൈവശവും ചില്ലറയില്ലെന്നും അതിനാൽ ബസിൽനിന്ന് ഇറങ്ങണമെന്നുമാണ് കണ്ടക്ടർ പറഞ്ഞത്. മന്ത്രിയെ തിരിച്ചറിയാതെയായിരുന്നു ഈ പ്രതികരണം. തർക്കിക്കാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങുകയായിരുന്നു.
തുടർന്ന് നാഗഷെട്ടിഹള്ളിയിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത മന്ത്രിക്ക് അവിടെയും സമാന അനുഭവമാണ് ഉണ്ടായത്. മീറ്ററിൽ 30 രൂപയായിരുന്നിട്ടും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോൾ മീറ്റർ ഉടൻ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. ഒടുവിൽ 40 രൂപ നൽകി മന്ത്രി യാത്ര അവസാനിപ്പിച്ചു.
നഗരത്തിലെ ബസ്, ഓട്ടോ സർവീസുകളിൽ യാത്രക്കാർ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനായാണ് മന്ത്രി മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധന നടത്തിയത്.










