
യുവാവിനെ വിവാഹദിവസം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിലെ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് രാവിലെ ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നതാണ്. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസിൽ ഉദ്യോഗസ്ഥനാണ് ഷബിൻ.
ഞായറാഴ്ച രാത്രി വീട്ടിൽ വിവാഹ വിരുന്ന് നടന്നിരുന്നു. അർധരാത്രിയോടെ ചടങ്ങുകൾ അവസാനിച്ച് ബന്ധുക്കളും അതിഥികളും മടങ്ങി. ഇതിനിടെ ഷബിന് ഒരു ഫോൺകോൾ വന്നതായും അത് വധുവിന്റേതാണെന്ന് ബന്ധുക്കൾ പറയുന്നതായും വിവരം. ഫോൺസംസാരത്തിനിടെ ഷബിൻ മുറിയിലേക്ക് പോയി വാതിൽ അടച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ഇന്ന് പുലർച്ചെ 4.45ഓടെ മക്രേരി ക്ഷേത്രത്തിൽ ഫോട്ടോഷൂട്ടിനായി വിളിക്കാനെത്തിയ വീട്ടുകാർ ഏറെ നേരം പ്രതികരണമില്ലാതിരുന്നതിനാൽ മുറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ ഷബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭരതന്റെയും (പെരുതേരി) ഷീബയുടെയും (കൊല്ലൻചിറ അങ്കണവാടി വർക്കർ) മകനാണ്. സഹോദരി: അഭിഷ (നഴ്‌സ്, ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ).










