
കണ്ണൂർ: തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന പരാതിയിൽ കണ്ണൂർ ജില്ലയിലെ 16 എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ സർക്കാർ അനുമതി തേടിയിരിക്കുകയാണ് വിജിലൻസ്.
വിദ്യാർഥികളുടെ എണ്ണത്തിൽ കൃത്രിമം നടത്താൻ അഡ്മിഷൻ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖകൾ ഉൾപ്പെടുത്തിയതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ക്ലാസ് ടീച്ചർമാർക്കും പ്രധാനാധ്യാപകർക്കും കേസിൽ പ്രതികളാകേണ്ടിവരുമെന്നാണ് വിവരം. ക്രമക്കേടിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
കേന്ദ്രിയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ പോലും എയ്ഡഡ് സ്കൂളുകളുടെ രജിസ്റ്ററിൽ ഉൾപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. വിദ്യാർഥികളുടെ എണ്ണം കൃത്രിമമായി വർധിപ്പിച്ചതിലൂടെ യൂണിഫോം, പാഠപുസ്തകം തുടങ്ങിയവയ്ക്കായി സർക്കാർ അധികമായി തുക ചെലവഴിക്കേണ്ട സാഹചര്യമുണ്ടായെന്നും വിജിലൻസ് വ്യക്തമാക്കി.
വിദ്യാർഥികളുടെ എണ്ണത്തിൽ കൃത്രിമം നടത്തി അധ്യാപക തസ്തികകൾ നിലനിർത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും വിജിലൻസ് നടത്തിവരികയാണ്.










