
കണ്ണൂർ: മുസ്ലിം നിയമപ്രകാരം ഖുൽ-അ വഴി വിവാഹബന്ധം വേർപ്പെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ കുടുംബകോടതി വിധിച്ചു. ഭർത്താവിന് 10 ലക്ഷം രൂപ നൽകുന്നതിനൊപ്പം, വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങൾ തിരികെ നൽകുകയോ അതിന്റെ പണം നൽകുകയോ വേണമെന്നും കോടതി ഉത്തരവിട്ടു. മഹർ ഉൾപ്പെടെ ആകെ 75.524 ഗ്രാം സ്വർണം അല്ലെങ്കിൽ അതിന്റെ നിലവിലെ മൂല്യമായ 7,22,212 രൂപ നൽകണമെന്നും ജഡ്ജി ആർ.എൽ. ബൈജു നിർദേശിച്ചു. ചാല സ്വദേശിയായ യുവാവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
2022 ജൂൺ 17-നാണ് ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് അദ്ദേഹം ന്യൂസീലൻഡിൽ ജോലി ചെയ്തുവരികയായിരുന്നു. മുൻധാരണ പ്രകാരം ഭാര്യയെ ന്യൂസീലൻഡിലേക്ക് കൊണ്ടുപോകാൻ വിസ ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയാക്കി വിമാന ടിക്കറ്റുകളും എടുത്തെങ്കിലും ഭാര്യ യാത്ര ചെയ്യാൻ വിസമ്മതിച്ചതായാണ് ഹർജിയിൽ പറയുന്നത്.
തുടർന്ന് ഭാര്യ ഖുൽ-അ പ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയതായി അറിയിച്ചതായും പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തതായും ഹർജിക്കാരൻ ആരോപിച്ചു. ഇതിനെ തുടർന്ന് നഷ്ടപരിഹാരവും സ്വർണം തിരിച്ചുപിടിക്കാനുമായി കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാരനുവേണ്ടി അഡ്വ. പി.പി. മുബശ്ശിറലി ഹാജരായി.











