12:20am 18 January 2026
NEWS
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ വനിതാ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് കോൺ​ഗ്രസ്
22/11/2025  06:53 PM IST
nila
 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ വനിതാ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് കോൺ​ഗ്രസ്

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പ്രദേശത്ത് പത്രിക പിൻവലിപ്പിക്കാനായി വനിതാ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.  സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ ആന്തൂരിൽ വനിതാ സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചു എന്നാണ് കോൺ​ഗ്രസ് നേതാവിന്റെ ആരോപണം. ഇതുൾപ്പെടെ കണ്ണൂർ ജില്ലയിലെ പല പ്രദേശങ്ങളിലും സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മാർട്ടിൻ ജോർജ്ജ് ആരോപിക്കുന്നു.  മലപ്പട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയത് സിപിഎമ്മിന്റെയും ഉദ്യോ​ഗസ്ഥരുടെയും കൂട്ടായ ​ഗൂഢാലോചനയിലൂടെയാണെന്നും കോൺ​ഗ്രസ് നേതാവ് ആരോപിച്ചു.

 സിപിഎമ്മിന്റെ രാഷ്ട്രീയ കളിക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു എന്നാണ് മാർട്ടിൻ ജോർജ്ജിന്റെ ആരോപണം. റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ നേരിട്ട് ഹാജരായ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക ഒപ്പ് വ്യാജമെന്ന് പറഞ്ഞ് എങ്ങനെയാണ് തള്ളിക്കളയുകയെന്നും അദ്ദേഹം ചോദിച്ചു. മലപ്പട്ടത്തെ ഒരു വാർഡിൽ റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ നേരിട്ട് ഹാജരായ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രികയാണ്, ഒപ്പ് വ്യാജമാണെന്നുപറഞ്ഞു തള്ളിക്കളഞ്ഞത്. സ്ഥാനാർഥി തന്നെ നേരിട്ട് ഹാജരായിട്ടും അത് സ്ഥാനാർഥിയുടെ ഒപ്പല്ല എന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? സിപിഎം ഓഫീസുകളിൽ തയ്യാറാക്കിയ ഒരേ രൂപത്തിലുള്ള പരാതികളാണ് പത്രിക തള്ളിക്കാനായി നൽകിയത്. - മാർട്ടിൻ ജോർജ് പറഞ്ഞു

മുൻകാലങ്ങളിൽ എല്ലാ സീറ്റിലും സിപിഎം എതിരില്ലാതെ വിജയിക്കാറുള്ള പ്രദേശങ്ങളിൽ ശക്തമായ പോരാട്ടത്തിന് യുഡിഎഫ് തയ്യാറെടുക്കുമ്പോൾ അതിലുള്ള അസഹിഷ്ണുതയാണ് സിപിഎം പ്രകടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ ആന്തൂരിൽ പത്രിക പിൻവലിപ്പിക്കാനായി വനിതാ സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി. ആന്തൂരിലെ അഞ്ചാംപീടിക വാർഡിലെ സ്ഥാനാർഥി ലിവ്യയെ വീട്ടിൽ തടഞ്ഞു വെച്ച് സ്ഥാനാർഥിത്വം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങി. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സിപിഎമ്മിന്റെ സമീപനം സുഗമമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തന്നെ ബാധിക്കുകയാണ്. - അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണയും സമാന രീതിയിലാണ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നേടാൻ എന്ത് അതിക്രമത്തിനും സിപിഎം മുതിരും എന്നതിൻ്റെ തെളിവാണ് ഈ സംഭവങ്ങൾ. ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുന്ന മുഴുവനാളുകളും ഇതിനെതിരെ പ്രതികരിക്കണമെന്നും മാർട്ടിൻ ജോർജ് പ്രതികരിച്ചു.

വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ കണ്ണൂരിൽ ആറിടത്താണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ മലപ്പട്ടത്ത് കൊവുന്തല വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ ഒപ്പ് വ്യജമെന്ന് പറഞ്ഞ് പത്രിക തള്ളുകയും ചെയ്തു. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും കണ്ണപുരം പഞ്ചായത്തിൽ രണ്ടിടത്തുമാണ് സിപിഎമ്മിന് എതിരില്ലാത്തത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വീട് ഉൾപ്പെടുന്നതാണ് ആന്തൂരിലെ ഒരു വാർഡ്. ആന്തൂർ നഗരസഭ പിറവിയെടുത്ത 2015-ലെ ആദ്യ തിരഞ്ഞെടുപ്പിൽ ആകെയുള്ള 28 വാർഡിൽ 14-ലും എൽഡിഎഫ് എതിരില്ലാതെ വിജയം നേടിയിരുന്നു. 2020-ൽ അത് ആറിൽ ഒതുങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img