02:23am 15 May 2025
NEWS
കണ്ണിന് പൊൻകണി..
പ്രശസ്ത സംഗീതജ്ഞ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി.


11/04/2025  04:26 PM IST
എസ്.പി.ജെ
കണ്ണിന് പൊൻകണി.. പ്രശസ്ത സംഗീതജ്ഞ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി.
HIGHLIGHTS

      വിഷു ആഹ്ലാദത്തിന്റെ കാലമാണ്.. ഈശ്വരഭക്തർക്കിത് പുണ്യകാലം... കർഷകർക്കിത് കൊയ്ത്ത് ഉത്സവം. കുട്ടികൾക്ക് അവധിക്കാലത്തിന്റേയും, ഉല്ലാസത്തിമിർപ്പിന്റേയും ആഹ്ലാദദിനങ്ങൾ. കുടുംബങ്ങളുടെ ഒത്തുചേരലും, കണികാണലും, കൈനീട്ടവും, വേനൽരുചികളും മനസ്സിൽ നിന്ന് മായാത്ത വിഷു ഓർമ്മകളും, പത്മശ്രീ പുരസ്‌ക്കാര ലബ്ധിയുടെ സന്തോഷവും പങ്കുവയ്ക്കുകയാണ് പ്രശസ്ത സംഗീതജ്ഞ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി.

 

    ഇരട്ടിമധുരമുള്ള വിഷുക്കാലം...

ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്‌ക്കാരം തൈക്കാട് 'മേട'യിൽ എത്തിയിട്ട് അധികസമയമായിട്ടില്ല. സന്തോഷദിനങ്ങൾക്ക് ഇരട്ടിമധുരവുമായി ഇപ്പോൾ വിഷുക്കാലവും വന്നെത്തി. മുൻകാലങ്ങളിൽ നിരവധി തവണ പത്മശ്രീ പ്രതീക്ഷ നൽകിയിട്ടുണ്ടെങ്കിലും 81-ാം വയസ്സിലാണ് പദ്മശ്രീ ഓമനക്കുട്ടി ടീച്ചർക്കൊപ്പം ചേരുന്നത്.

രാജ്യം നൽകുന്ന ആദരവിൽ ഏറെ സന്തോഷം. സ്വയം അഭിമാനം തോന്നുന്ന നിമിഷങ്ങൾ. എങ്കിലും വ്യക്തിപരമായ ചില സങ്കടങ്ങൾ ഇല്ലാതില്ല എന്നതാണ് വാസ്തവം. 'പത്മശ്രീ'യുടെ സന്തോഷം പങ്കുവയ്ക്കാൻ ഏറെ പ്രിയപ്പെട്ട രണ്ട് വ്യക്തികൾ ഇപ്പോൾ ഒപ്പമില്ല എന്നത് മനസ്സിലെ വിങ്ങലാണ്. ചേട്ടൻ എം.ജി. രാധാകൃഷ്ണനും ഭർത്താവ് ഗോപിനാഥനും. പുരസ്‌ക്കാര ലബ്ധിയിൽ ഏറ്റവും അധികം സന്തോഷിക്കുന്നവർ ഇരുവരും ആയിരിക്കും എന്നതിൽ സംശയമില്ല. ഈശ്വരനും മാതാപിതാക്കൾക്കും, ഗുരുനാഥന്മാർക്കുമായി 'പത്മശ്രീ' സമർപ്പിക്കുന്നു. മാതാപിതാക്കളുടെ ആഗ്രഹവും, അനുഗ്രഹവുമാണ് സംഗീതലോകത്ത് വിജയിക്കാനായത്. പത്മശ്രീ ലബ്ധിയും ഇവരുടെ അനുഗ്രഹമാകാം.

മക്കളെ സംഗീതലോകത്ത് പ്രാപ്തരാക്കാൻ നാടും, വീടും ഉപേക്ഷിച്ച് ഹരിപ്പാട്ടുനിന്നും തലസ്ഥാനനഗരിയിൽ എത്തിയവരാണവർ. തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് പ്രൊഫസറും, കേരള സർവ്വകലാശാല സംഗീതവിഭാഗം മേധാവിയുമായിട്ടാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്. അച്ഛൻ മലബാർ ഗോപാലൻനായരുടെ പേരിൽ സ്ഥാപിക്കപ്പെട്ട 'സംഗീതഭാരതി' വിദ്യാലയത്തിന്റെ ഡയറക്ടറായി ഇപ്പോൾ സേവനം ചെയ്യുന്നു. 'ഗാനകൈരളി' എന്ന പേരിലുള്ള സംഗീതപ്രോഗ്രാമിൽ വർഷത്തിൽ 12 സംഗീതക്കച്ചേരികൾ മുമ്പ് അവതരിപ്പിച്ചിരുന്നു. കേരള സംഗീതജ്ഞരുടെ മാത്രം കൃതികൾ ഉൾപ്പെടുത്തി 'ഗാനകൈരളി' കുറച്ചുകൂടി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.

വിഷുസ്മരണകൾ

ഹരിപ്പാട്ടുകാർക്ക് വിഷുവെന്നാൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണ്. വിഷുദിനം കൊടിയേറി പത്താമുദയത്തിന് ആറാട്ടോടെയാണ് ഉത്സവസമാപനം. സംഗീതവും, താളവും, ഈണവും, നൃത്തവും സമന്വയിക്കുന്ന പത്ത് ദിനങ്ങൾ മനസ്സിൽ ആഹ്ലാദപ്പൂത്തിരികളാവും. വീടിന്റെ പിറകിലുള്ള കൊന്നമരം പൂത്തുലഞ്ഞ് നിൽക്കുമ്പോഴാണ് വിഷുവിന്റെ ആഗമനത്തെക്കുറിച്ച് ഓർക്കുന്നത്. കണിക്കാഴ്ച തയ്യാറാക്കാൻ അമ്മയാണ് മുൻകൈ എടുക്കുന്നത്. മേടം ഒന്നിന് മുമ്പേ വീടിന്റെ ഇരുണ്ട മുറിയുടെ ഭിത്തിയിൽ ചാരിയിരുന്ന് വിശ്രമിക്കുന്ന നിറം മങ്ങിയ ഓട്ടുരുളി പുറത്തെടുത്ത് പുളി പുരട്ടി, ചാമ്പലിട്ട് കഴുകി സ്വർണ്ണവർണ്ണ നിറമാക്കും. ശാപമോക്ഷം ലഭിച്ച ഓട്ടുരുളി വെട്ടിത്തിളങ്ങുന്ന ശരീരവുമായി സ്വീകരണമുറിയിലെ മേശ മേൽ രണ്ടുമൂന്ന് ദിനം ഉപവിഷ്ടനാകും.

ഓട്ടുരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണത്രേ. വിഷുവിന്റെ തലേരാത്രി അത്താഴത്തിന് ശേഷമാണ് കണിക്കാഴ്ചയ്ക്കുള്ള സാമഗ്രികൾ ഭജനമുറിയിൽ തയ്യാറാക്കുന്നത്. വിഷുവിന്റെ ഏറ്റവും വലിയ പ്രാധാന്യവും കണിക്കാഴ്ചയാണല്ലോ. ഒരു വർഷത്തിന്റെ സർവ്വപ്രതീക്ഷയുമാണ് കണ്ണിന് പൊൻകണിയായി ഓട്ടുരുളിയിൽ തയ്യാറാക്കുന്നത്. ഓട്ടുരുളിയിൽ ആദ്യം നിരത്തുന്നത് ഉണക്കലരിയാണ്. ധാന്യ സമൃദ്ധിയിലാണ് ജീവന്റെ നിലനിൽപ്പ്. സ്വർണ്ണനിറത്തിലുള്ള കണിവെള്ളരിക്ക, കൊന്നപ്പൂക്കുല, വെറ്റില, അടയ്ക്ക, രണ്ടായി മുറിച്ച നാളികേരം, കസവുമുണ്ട്, സ്വർണ്ണനാണയങ്ങൾ, സിന്ദൂരച്ചെപ്പ്, ആറന്മുള കണ്ണാടി, ഗ്രന്ഥം, ചക്ക, മാങ്ങ തുടങ്ങിയ വീട്ടിലെ പറമ്പിലുണ്ടായ ഫലവർഗ്ഗങ്ങൾ എന്നിവയാണ് ഓട്ടുരുളിയിൽ വയ്ക്കുന്നത്. സമൃദ്ധിയായ ഓട്ടുരുളിക്കരികെ ഈശ്വരസാന്നിധ്യമായി സാക്ഷാൽ ശ്രീകൃഷ്ണവിഗ്രഹവും. ഭഗവാന് മുമ്പിൽ നിലവിളക്ക് കത്തിച്ചുവയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി.

ബ്രാഹ്മണ മുഹൂർത്തത്തിന് മുമ്പ് അമ്മ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി കണ്ണു പൊത്തി ഭജനമുറിയുടെ പുറത്ത് നിർത്തും. പിന്നീട് രാധാകൃഷ്ണൻ ചേട്ടനേയും ശ്രീക്കുട്ടനേയും(എം.ജി. ശ്രീകുമാർ) കണ്ണുപൊത്തിക്കൊണ്ടുവന്ന് എല്ലാവരും ചേർന്ന് ഭജനമുറിയിലേക്ക് കയറി കണ്ണുതുറക്കും. ഭജനമുറിക്ക് അപ്പോൾ പ്രത്യേക സൗന്ദര്യമാണ്. മുറിയാകെ സ്വർണ്ണവർണ്ണനിറം, പ്രത്യേക സുഗന്ധം, പറഞ്ഞറിയിക്കാനാകാത്ത ആത്മീയ അന്തരീക്ഷം. അച്ഛനും അമ്മയും ചേട്ടനും ശ്രീക്കുട്ടനുമായി ചേർന്ന് പഞ്ചകീർത്തനാലാപനം നടത്തിയതുമൊക്കെ വിഷുസ്മരണകളിലെ സുന്ദര ഓർമ്മകളാണ്. അച്ഛൻ മലബാർ ഗോപാലൻ നായർ 'സംഗീതനാടക'(പാട്ടിന് പ്രാധാന്യമുള്ള കലാരൂപമാണ് സംഗീതനാടകം)ത്തിലെ പാട്ടുകാരനും ഹാർമോണിസ്റ്റുമായിരുന്നു. പ്രശസ്ത ഗായകനായിരുന്ന കൊട്ടാരത്തിൽ ശങ്കുണ്ണി അച്ഛനോടൊപ്പം പ്രവർത്തിച്ച വ്യക്തിയാണ്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ്, സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്റർ, വയലാർ, ദക്ഷിണാമൂർത്തി സ്വാമി എന്നിവരൊക്കെ അച്ഛന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഉത്സവദിനങ്ങളിൽ ഇവർക്ക് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പരിപാടിയുണ്ടാകും. ഇവർ രാവിലെ വീട്ടിലെത്തും. ഇവർക്കായി വിഭവസമൃദ്ധമായ സദ്യ ഉണ്ടാകും. ഗായകരും വാദ്യമേളക്കാരുമൊക്കെയായി ചെറിയൊരു ജനക്കൂട്ടം തന്നെ സദ്യയ്ക്കുണ്ടാകും. ഇവരുടെ മുമ്പിൽ രാധാകൃഷ്ണൻ ചേട്ടനും ശ്രീക്കുട്ടനുമായി ചേർന്ന് എത്രയോ തവണ പാടിയിട്ടുണ്ട്... കുട്ടിക്കാലത്തുതന്നെ മലയാളത്തിലെ എല്ലാ സംഗീത സംവിധായകരും സിനിമാഗാനം പാടുന്നതിനായും അഭിനയിക്കാനും വിളിച്ചിട്ടുണ്ട്. എന്തുകൊണ്ടോ സിനിമാരംഗത്തേയ്ക്ക് പോകാൻ വലിയ താൽപ്പര്യമൊന്നും തോന്നിയിട്ടില്ല. വർഷങ്ങൾക്ക് ശേഷം അയിത്തം, ദേവാസുരം, ആറാട്ട് എന്നീ സിനിമകൾക്ക് പാടുകയും ചെയ്തു. അയിത്തം എന്ന സിനിമയിൽ ശിഷ്യയായ കെ.എസ്. ചിത്രയോടൊപ്പം പാടാനുമായി.

വിഷുവിനെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ട്. അതിലൊന്ന് രാവണവധത്തിന് ശേഷം ശ്രീരാമൻ വിഭീഷണനെ ലങ്കാധിപതിയാക്കി വാഴിക്കുന്നത് വിഷുദിനത്തിലാണ് എന്നതാണ്. മറ്റൊരു ഐതിഹ്യവും ഓർമ്മയിലെത്തുന്നു. കഥകളിഭ്രമക്കാരനായ നമ്പൂതിരി തന്റെ മകനേയും കൂട്ടി ക്ഷേത്രത്തിൽ കഥകളി കാണാൻ പോകുന്നു. ഇരുവരും ഒന്നിച്ചിരുന്ന് കഥകളി കാൺകേ മകൻ ഉറക്കം പിടിക്കുന്നു. നമ്പൂതിരി മകനെ എടുത്ത് ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ പായ വിരിച്ചിട്ട് കിടത്തി തിരികെ ക്ഷേത്രമുറ്റത്തിരുന്ന് കഥകളി ആസ്വദിച്ചു. പുലർച്ചെ കഥകളി അവസാനിച്ചതോടെ മകനെ മറന്ന് നമ്പൂതിരി വീടണഞ്ഞു. മകൻ പുലർച്ചെ ഉറക്കമെഴുന്നേറ്റ് അച്ഛനെ കാണാതെ നിലവിളിച്ചു. ഭഗവാൻ കൃഷ്ണൻ നമ്പൂതിരിബാലന്റെ കരച്ചിൽ കേട്ട് ഊട്ടുപുരയിലെത്തി. ബ്രാഹ്മണബാലന്റെ വേഷത്തിലായിരുന്നു ഭഗവാൻ. ഭഗവാൻ നമ്പൂതിരി ബാലനെ ആശ്വസിപ്പിക്കുകയും ഒന്നിച്ചിരുന്ന് കളിക്കുകയും ചെയ്തു.

ഓടക്കുഴലും സ്വർണ്ണമാലകളും അണിഞ്ഞ കൂട്ടുകാരനെ നമ്പൂതിരിബാലന് ഏറെ ഇഷ്ടമായി. സ്വർണ്ണമാലകൾ തനിക്ക് നൽകാമോ എന്ന ചോദ്യത്തിന് മറുപടിയായി ഭഗവാൻ തന്റെ സ്വർണ്ണമാല ഊരി നമ്പൂതിരി ബാലനെ അണിയിച്ചു. പരിഭ്രാന്തനായി ഊട്ടുപുരയിലെത്തിയ നമ്പൂതിരി മകനെ വീട്ടിലേക്ക് കൊണ്ടുപോയി. സ്വർണ്ണമാല നമ്പൂതിരി ബാലന് മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ. മകനെ പ്രതീക്ഷിച്ച് നിൽക്കുന്ന നമ്പൂതിരിയുടെ ഭാര്യ മകനെ വാരിയെടുത്ത് ഉമ്മ വച്ചു. കഴുത്തിൽ കിടക്കുന്ന വള്ളിപൊലെ തോന്നിച്ചമാല ഊരി ദൂരേയ്ക്ക് എറിഞ്ഞു. അത് സമീപത്തുള്ള മരത്തിൽ ചെന്നു വീഴുകയും മരം ഉടനെ പുഷ്പാലംകൃതമാവുകയും ചെയ്തു. ഇതാണ് കണിക്കൊന്നപ്പൂവ് എന്നൊരു ഐതിഹ്യവും ഉണ്ട്.

വിഷുവിന് മഞ്ഞനിറമാണ്. പക്വതയുടെ നിറമാണ് മഞ്ഞ. ഫലങ്ങൾ വിളഞ്ഞ് പഴുക്കുമ്പോൾ, സൂര്യൻ ഉച്ചയിലെത്തുമ്പോൾ എല്ലാം മഞ്ഞനിറമാണ്. പ്രതീക്ഷയുടെ പുതുവർഷമാണ് വിഷു. സമൃദ്ധിയുടേയും, ഈശ്വരാനുഗ്രഹത്തിന്റേയും സന്തോഷത്തിന്റേയും കൈനീട്ടം ‘മഹിളാരത്‌നം’ വായനക്കാർക്കായി നൽകുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.