വിഷു പ്രമാണിച്ച്...ഒരു ത്രിവേണീ സംഗമം.

ജാനകി സുധീർ, സുചിത്ര കെ. മധു, അഞ്ജലി... എന്നിവർ.
തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട് സ്വദേശിയാണ് ജാനകി. പാലക്കാടാണ് സുചിത്രയുടെ വീട്. അഞ്ജലി അടിമാലി സ്വദേശിയും.
ഏതാനും മലയാളം സിനിമകളിലും ബിഗ്‌ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലും പങ്കെടുത്തിട്ടുള്ള കലാകാരിയാണ് ജാനകി. സുചിത്രയും അഞ്ജലിയും ഒരു തമിഴ് സിനിമയിലും അഭിനയിച്ചിരിക്കുന്നു.
മൂന്നുപേരും മൂന്ന് ദിക്കുകളിൽ നിന്നും വന്നവർ. മുൻപരിചയക്കാർ അല്ലായിരുന്നുവെങ്കിലും 'മഹിളാരത്‌ന'ത്തിനുവേണ്ടിയുള്ള ഈ ഫോട്ടോഷൂട്ടിന് ഒരുമിച്ചവർ.
വിഷുദിനത്തിന്റെ ഓർമ്മകളും അനുഭവങ്ങളുമായി ഒരുമിച്ച ഇവർ വളരെ പെട്ടെന്നാണ് സുഹൃത്തുക്കളായത്.
അഞ്ജലിയാണ് സുചിത്രയോടും ജാനകിയോടും വിഷു അനുഭവങ്ങൾ പങ്കുവയ്ക്കാമോയെന്ന് ചോദിച്ചത്.
'ഇഷ്ടപ്പെട്ട ഒരു വിഷുപ്പാട്ട് ഏതാണെന്ന് പറയാമോ'- ആദ്യത്തെ ചോദ്യം ഇതായിരുന്നു. ചോദ്യം കഴിഞ്ഞതും ജാനകിയുടെ ചുണ്ടുകളിൽ ആ പാട്ടെത്തി.
'കണികാണും നേരം
കമലാനേത്രന്റെ
നിറമേകും മഞ്ഞ തുകിൽ ചാർത്തി...
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞുകാണേണം ഭഗവാനെ...'
വിഷുപ്പാട്ടിനെക്കുറിച്ചോർത്താൽ ആദ്യം മനസ്സിൽ വരുന്നത് ഈ പാട്ടുതന്നെയാണെന്ന് ജാനകി പറഞ്ഞു.
സുചിത്രയും അത് ശരിവച്ചു.
'അതെയതെ.. എന്റെയും ഇഷ്ടപ്പെട്ട വിഷുഗാനം 'കണികാണും നേരം' തന്നെയാണ്. പി.ലീലചേച്ചിയുടെ ആ ശബ്ദസൗന്ദര്യം.. കേൾക്കാൻ എത്ര ചേലാണ്. ഈ പാട്ടില്ലാതെ എന്തുവിഷു...'
വിഷു അനുഭവങ്ങൾ പറയൂ...? കേൾക്കട്ടെ...?
സുചിത്ര പറഞ്ഞു.
'ഞങ്ങളുടേത് ഒരു നമ്പൂതിരി കുടുംബമാണ്. കവുങ്ങൻപിള്ളി ഇല്ലം എന്നുപറയും. അച്ഛന് മധുസൂദനൻ നമ്പൂതിരി, അച്ഛൻ പാലക്കാട് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലത്തിൽ മേൽശാന്തിയാണ്.
വിഷു എന്നല്ല, വീട്ടിൽ എന്ത് ആഘോഷവും ആയിക്കോട്ടെ, രാവിലെ ഞങ്ങളെല്ലാവരും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് നിർബന്ധമാണ്. വിഷുവിന് കണികാണും.
എന്റെ അമ്മ നാലുവർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതുവരെ വിഷുക്കണി ഒരുക്കുന്നതിൽ അമ്മയായിരുന്നു മേൽനോട്ടം. ഇപ്പോൾ അച്ഛൻ അതിനെല്ലാം മുന്നിലുണ്ട്. അച്ഛമ്മ നേതൃത്വം വഹിക്കും. വിഷു വന്നാൽ തലേദിവസം മുതൽ പടക്കം പൊട്ടിക്കലുണ്ടാകും. വിഷുദിനത്തിൽ കണികണ്ടു കഴിഞ്ഞാൽ അച്ഛന്റേം അമ്മേടേം ഓപ്പോൾടേം കൈയീന്ന് വിഷുക്കൈനീട്ടം വാങ്ങിക്കും. അച്ഛൻ വിഷുക്കോടി വാങ്ങിതരും. അന്നേ ദിവസം അതണിഞ്ഞുകഴിയുമ്പോൾ മനസ്സിൽ ഒരു പ്രത്യേക സന്തോഷം തന്നെ.
സുചിത്ര തുടർന്നു.
ഉച്ചയ്ക്ക് വിഷുസദ്യ ഗംഭീരമായിരിക്കും. അന്ന് എന്റെ കൂട്ടുകാരും വരാറുണ്ട്.
ആരൊക്കെയാണ് സുചിത്രയുടെ കൂട്ടുകാർ?
അഞ്ജലിയുടെ ചോദ്യം.
സുചിത്ര: അഫ്ഷൻ, പൂജ, അഭിജിത്, അഖിൽ... ഇവരൊക്കെയാണ് എന്റെ അടുത്ത കൂട്ടുകാർ. വളരെ ചെറിയ ഒരു ഫ്രണ്ട് സർക്കിളാണ് എനിക്കുള്ളത്. എന്നാൽ ഇവരുമായിട്ടുള്ള സൗഹൃദം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്നു.
ജാനകി സുധീറും വിഷു അനുഭവങ്ങൾ പറഞ്ഞു.
വിഷുവിനെക്കുറിച്ച് പറയാൻ എനിക്ക് കുട്ടിക്കാലത്തെ ഓർമ്മകളാണ് മനസ്സിലുള്ളത്. സിനിമയിലൊക്കെ അഭിനയിച്ചുതുടങ്ങിയതോടെ വിഷുനാളിൽ വേറെ എവിടെയെങ്കിലുമൊക്കെ ആയിരിക്കും. വീട്ടിലുണ്ടാകില്ല.
ഇപ്പോൾ കണിക്കൊന്നപ്പൂക്കൾ ഉൾപ്പെടെ വിഷുക്കിറ്റ് മാർക്കറ്റിൽ വാങ്ങാൻ കിട്ടുമല്ലോ. എന്റെ കുട്ടിക്കാലത്ത് ഞാനും ചേച്ചിയും കൂടി അടുത്ത വീടുകളിൽ പോയി ചക്കയും മാങ്ങയും തുടങ്ങി കണിവയ്ക്കാനുള്ള സാധനങ്ങൾ ശേഖരിച്ചുകൊണ്ടുവരും. എന്റെ വീടിന്റെ എതിർവശത്ത് കണിക്കൊന്നയുണ്ട്. അവിടുന്ന് കൊന്നപ്പൂക്കൾ സംഘടിപ്പിക്കും. വീടിനടുത്ത് പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. അവിടെ പോയി പ്രാർത്ഥിക്കും.
വിഷുവിന്റെ അന്നാണ് ഞങ്ങൾക്ക് ട്യൂഷൻ ക്ലാസ് സ്റ്റാർട്ട് ചെയ്യുന്നത്. പുതിയ ട്യൂഷൻ ക്ലാസിൽ പോകുമ്പോൾ അച്ഛൻ വാങ്ങിത്തന്ന വിഷുക്കോടി ധരിച്ചായിരിക്കും പോകുക. അച്ഛൻ എനിക്കും ചേച്ചിക്കുമൊക്കെ വിഷുക്കൈനീട്ടം തരും. ഇങ്ങനെയൊക്കെയായിരിക്കും വിഷു കടന്നുപോകുക.
വിഷുക്കൈനീട്ടം എങ്ങനെ? വാങ്ങുന്ന പതിവ് മാത്രമാണോ? കൈനീട്ടം കൊടുക്കുക പതിവുണ്ടോ?
- അഞ്ജലി ഒരു ചിരിയോടെയാണ് ഈ ചോദ്യം ഇരുവരോടും ചോദിച്ചത്.
സുചിത്ര പറഞ്ഞു.
'ഞാൻ വിഷുക്കൈനീട്ടം വാങ്ങാറുണ്ട്. മൂത്തവരുടെ കൈയിൽ നിന്നും വാങ്ങും. എന്റെ അനിയനും അനിയന്റെ കൂട്ടുകാർക്കും അടുത്ത വീട്ടിലുള്ള കുഞ്ഞുപിള്ളേർക്കുമൊക്കെ ഞാൻ കൈനീട്ടം കൊടുക്കുന്ന പതിവുമുണ്ട്. അത് തെറ്റിക്കാറില്ല. ഇനി ഇപ്പോ വിഷുനാളിൽ നാട്ടിൽ ഇല്ലാത്ത സമയമാണെങ്കിൽ സ്‌കാനർ വാട്‌സ് ആപ്പിൽ വരും.(സുചിത്ര ചിരിക്കുന്നു) ീെ ക രമി' േലരെമുല ളൃീാ സമശിലലേേമാ.'
സുചിത്രയുടെ ഈ മറുപടി കേട്ടപ്പോൾ ജാനകി അനുബന്ധമെന്നോണം പറഞ്ഞു.
'കുഞ്ഞുനാളിൽ വിഷുക്കൈനീട്ടം ഇങ്ങോട്ട് മേടിക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോൾ അമ്മയ്ക്കും അമ്മയുടെ അമ്മയ്ക്കുമൊക്കെ ഞാൻ കൈനീട്ടം കൊടുക്കാറുണ്ട്. കൂട്ടുകാരിൽ ചിലരൊക്കെ എനിക്ക് ഗൂഗിൾ പേ കൈനീട്ടം അയച്ചുതരും. അത് ആധുനികകാലഘട്ടത്തിന്റെ മാറ്റമാണെങ്കിലും സന്തോഷം തരുന്ന കാര്യമാണ്.
- ജാനകിക്കും ചിരിയായി.
അഞ്ജലി: ഇനി അൽപ്പം സിനിമാവിശേഷങ്ങളാകാം അല്ലേ?
ജാനകി: സുചിത്രയും അഞ്ജലിയും ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ടല്ലെ?
സുചിത്ര: അതെ. ഞാൻ ആ സിനിമയിൽ ഹീറോയിനാണ്. കർണ്ണാടക സ്വദേശിയായ ആദിത്യമനോജാണ് ഹീറോ. ഡയറക്ടർ രാസുകറുപ്പയ്യ. അഞ്ജലിയാണ് ഈ ചിത്രത്തിൽ സെക്കന്റ് ഹീറോയിനായി അഭിനയിക്കുന്നത്. ഒരു ഫാമിലി ഓറിയന്റഡ് ഫിലിമാണ്. ലൗ സ്റ്റോറിയുമാണ്.
ജാനകി: ഷൂട്ടിംഗ് എങ്ങനെ ഫീൽ ചെയ്തു?
സുചിത്ര: ചെന്നൈ, മധുര, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷൻ. നല്ല കംഫർട്ടബിൾ അന്തരീക്ഷമായിരുന്നു. ഞാനൊരു മലയാളം സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ആ സിനിമയ്ക്കുശേഷം എനിക്ക് നല്ലോണം എന്നെ ഇംപ്രൂവ് ചെയ്യാൻ പറ്റിയെന്ന് സ്വയം തോന്നി. ആദ്യത്തെ സിനിമയിൽ അഭിനയിക്കുമ്പോൾ ക്യാമറയുടെ മുന്നിലെത്തുമ്പോൾ എപ്പോഴും ഒരു ആശങ്കയുണ്ടായിരുന്നു. അതെല്ലാം പിന്നീട് മാറി ഫ്രീയായി ഈ തമിഴ് സിനിമ ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരാശ്വാസവും സന്തോഷവും.
തമിഴ് സിനിമ ആയിരുന്നതുകൊണ്ട് ഭാഷ പ്രശ്‌നമുണ്ടായിരുന്നോ?
സുചിത്ര: എനിക്ക് ഭാഷ പ്രശ്‌നമൊന്നും ഉണ്ടായില്ല. തമിഴ് എനിക്ക് നന്നായി സംസാരിക്കാൻ അറിയാം. അതുകൊണ്ടുതന്നെ ഡയലോഗ് ഡെലിവറി ഈസിയായിരുന്നു.
സുചിത്രയുടെ ആദ്യ സിനിമ മലയാളത്തിൽ ആയിരുന്നുവെന്ന് പറഞ്ഞുവല്ലോ. ഏതായിരുന്നു ആ സിനിമ...?
ഹൗഡിനി ദി കിംഗ് ഓഫ് മാജിക്. 'വെള്ളം' സിനിമ ചെയ്ത പ്രജേഷ് സെൻ ചേട്ടനാണ് അതിന്റെ ഡയറക്ടർ. ഒരു ചെറിയ ക്യാരക്ടർ റോളിലൂടെ എന്റെ സിനിമാമോഹം എൻട്രി ചെയ്തു. നടൻ ആസിഫ് അലിയുമായി ഒരു സക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവമാണ്.
അഞ്ജലി: ജാനകിയുടെ സിനിമാവിശേഷങ്ങൾ പറയൂ?
ജാനകി: ഞാനാദ്യം അഭിനയിക്കുന്നത് 'തീരം' എന്ന സിനിമയിലാണ്. അതിൽ നായികയുടെ കൂട്ടുകാരിയുടെ വേഷം. അത്ര പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. ഒരു ചെറിയ വേഷം. പിന്നീടഭിനയിച്ചത് 'ചങ്ക്‌സ്'എന്ന സിനിമയിലാണ്. ആദ്യം റിലീസാകുന്നതും ഈ സിനിമയാണ്. ചങ്ക്‌സിലെ ഒരു മെഡിക്കൽ ഷോപ്പിലെ സീൻ പ്രേക്ഷകരിൽ പലരും ഓർത്തുവച്ചിട്ടുണ്ട്. നേർക്കാഴ്ചയിൽ ചിലർ അത് പരാമർശിക്കാറുണ്ട്.
അഭിനയവും സിനിമയുമൊക്കെ കുട്ടിക്കാലം മുതലെ താൽപ്പര്യമായിരുന്നോ?
ഞാനങ്ങനെ സിനിമയും അഭിനയവും ലക്ഷ്യമിട്ട് വന്ന ഒരാളല്ല. സ്‌ക്കൂളിൽ പഠിക്കുന്ന കാലത്ത് സിനിമയോട് താൽപ്പര്യം തോന്നാനുള്ള കാരണം സ്‌ക്കൂളിൽ യൂത്ത് ഫെസ്റ്റിവലിൽ ആർട്ടിസ്റ്റുകൾ പലരും ഇനാഗുറേഷനുമൊക്കെ വരുമ്പോൾ ആ കാഴ്ച കണ്ടിട്ട് സിനിമയോടും അഭിനേതാക്കളോടുമൊക്കെ ഒരു താൽപ്പര്യം തോന്നിയിട്ടുണ്ട്. ടി.വിയിലും മറ്റും കാണുന്നവരെ നേരിൽ കാണുമ്പോൾ കുട്ടികളൊക്കെ ഓട്ടോഗ്രാഫ് വാങ്ങാൻ കാണിക്കുന്ന ആവേശമൊക്കെ എന്നെ ആകർഷിച്ചിട്ടുണ്ട്. അങ്ങനെയെല്ലാമാണ് സിനിമയോടിഷ്ടം കൂടിയത്. ഈയടുത്ത് ദുബായിൽ ഒരു വർഷം ജോലി ചെയ്തു. പക്ഷേ, ആ ജോലിയിൽ എനിക്കൊരു സംതൃപ്തിയും കിട്ടിയിരുന്നില്ല. ക്യാമറ കാണുമ്പോൾ കിട്ടുന്ന ഹാപ്പിനസ് വേറൊരു മേഖലയിൽ നിന്നും എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. നമ്മൾ പെർഫോം ചെയ്തത് കണ്ടിട്ട് നമ്മളെ അഭിനന്ദിക്കുകയും മറ്റും ചെയ്യുമ്പോൾ വലിയ സന്തോഷം തോന്നും. ഒരു മാഗസിന്റെ മുഖച്ചിത്രമായി എന്റെ ഫോട്ടോ വരികയും അതുകണ്ടിട്ട് 'അമ്മമാനസം' എന്നൊരു സീരിയലിൽ ചെറിയ വേഷം ലഭിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ ആയിരുന്നു എന്റെ തുടക്കം.
സുചിത്രയും സിനിമയിലേക്കുള്ള വഴിതുറന്നതിനെക്കുറിച്ച് പറഞ്ഞു.
'ചെറുപ്പം മുതൽ ഡാൻസും പാട്ടുമൊക്കെ ഭയങ്കര ഇഷ്ടം ആയിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ചാലക്കുടി വാളൂർ സ്‌ക്കൂൾ കലോത്സവത്തിന് കലാഭവൻ മണിച്ചേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും. ചെറുപ്പം മുതലേ സിനിമകൾ കണ്ട് പരിചയമുള്ള മുഖം. മണിച്ചേട്ടനെ കണ്ടപ്പോൾ മുതൽ മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു, എനിക്കും സിനിമ ചെയ്യണമെന്ന്. അതൊരു മോഹമായി മനസ്സിലുണ്ടായിരുന്നുവെങ്കിലും ഞാനന്ന് ചെറിയ കുട്ടിയായിരുന്നതിനാൽ വീട്ടിൽ നിന്നും അനുമതി കിട്ടിയിരുന്നില്ല.'
പിന്നീട് എന്നോടൊപ്പം തന്നെ എന്റെ സിനിമാമോഹവും വളർന്നു. പതുക്കെ പതുക്കെ മോഡലിംഗ് രംഗത്തേക്ക് വന്നു. ഫോട്ടോഷൂട്ടിൽ പങ്കെടുത്തുതുടങ്ങി. ഫാഷൻ ഷോ ചെയ്തു. എന്റെ ഫസ്റ്റ് റാമ്പ് ഞാൻ ചെയ്തത് തിരുവനന്തപുരത്തുള്ള ബ്രാൻഡ് സെല്ല മോഡലിംഗ് കമ്പനിയിലൂടെയാണ്.
ഇപ്പോൾ വീട്ടിൽ നിന്നും നല്ല സപ്പോർട്ട് കിട്ടുന്നുണ്ടോ?
പണ്ട് അച്ഛൻ ഒട്ടും സപ്പോർട്ടീവായിരുന്നില്ല. എന്നാൽ, ഇപ്പോൾ അച്ഛനാണ് എന്റെ സ്‌ട്രോംഗസ്റ്റ് സപ്പോർട്ടറാണ്. എന്റെ റൈറ്റ് ഹാന്റ് അല്ലെങ്കിൽ ബാക്ക് ബോൺ എന്നുതന്നെ പറയാം. അച്ഛമ്മ, അനിയൻ, ഓപ്പോൾ, ഇവരും എനിക്ക് നല്ല സപ്പോർട്ട് തരുന്നുണ്ട്. എന്റെ അമ്മ ഞാൻ സിനിമ ചെയ്യുന്നതിൽ വളരെ പ്രോത്സാഹനം തന്നിരുന്നു. അമ്മയുടെ അനുഗ്രഹം കൊണ്ടാണ് ഞാനിപ്പോൾ സിനിമാരംഗത്ത് എത്തിയിരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
അമ്മയുടെ പേരെന്തായിരുന്നു?
സുചിത്ര: അമ്മ പ്രഭാദേവി അന്തർജനം, അച്ഛമ്മ തങ്കമണി അന്തർജനം, ഓപ്പോൾ പവിത്ര കെ. മധു അന്തർജനം, അനിയൻ സുജയ് കെ. മധു നമ്പൂതിരി.
ജാനകി കമ്മിറ്റ് ചെയ്തിരിക്കുന്ന പുതിയ സിനിമകളെക്കുറിച്ച് പറയാമോ?
ഒരു തമിഴ് സിനിമയും രണ്ട് മലയാളം സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒരു ഫീമെയിൽ ഓറിയന്റ് മൂവിയിൽ ഞാനിപ്പോൾ അഭിനയിച്ചു. അതുപക്ഷേ, തീയേറ്റർ റിലീസല്ല, ഒ.ടി.ടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ്. എനിക്ക് പെർഫോം ചെയ്യാൻ ഏറെയുണ്ട്. അതുകൊണ്ടാണ് അത് കമ്മിറ്റ് ചെയ്തതും. ഈ വർഷം നല്ല കുറെ പ്രോജക്ടുകൾ ചെയ്യണമെന്നുണ്ട്. നല്ല സിനിമകൾ വന്നുചേരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതും.
അഞ്ജലിയുടെ വിഷു ആഘോഷവും അനുഭവങ്ങളും പറയാമോ?
ഞാനൊരു ക്രൈസ്തവ വിശ്വാസിയായതുകൊണ്ടുതന്നെ ക്ഷേത്രദർശനമൊന്നും ചെറുപ്പകാലത്ത് തീരെ ഉണ്ടായിരുന്നില്ല. എന്നാൽ, വലുതായപ്പോൾ എന്റെ ഫ്രണ്ട്‌സിന്റെ കൂടെയൊക്കെ ഞാൻ അമ്പലങ്ങളിൽ പോയിട്ടുണ്ട്. വിഷു ആഘോഷവും വിഷുക്കണിയും എന്റെ വീട്ടിൽ ഇല്ലെങ്കിലും എന്റെ വീടിനോട് തൊട്ടുചേർന്നുള്ള ഹൈന്ദവകുടുംബത്തിൽ പോയി വിഷുവിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കണികാണലും പുതിയ ഉടുപ്പൊക്കെയിട്ട് വിഷുക്കൈനീട്ടം വാങ്ങലും വിഷുസദ്യ കഴിക്കലും എല്ലാം അങ്ങനെ നടന്നിട്ടുണ്ട്.
കൈനീട്ടം വീട്ടിൽ നിന്നും തന്നിട്ടുണ്ട്. പലരോടും ഓടി നടന്ന് വാങ്ങിയിട്ടുമുണ്ട്. ഇപ്പോ കുറച്ചുവർഷങ്ങളായി ഞാനും കൈനീട്ടം കൊടുക്കുന്നതും പതിവായിരിക്കുന്നു.
സിനിമയോടുള്ള ഇഷ്ടവും താൽപ്പര്യവും പണ്ടേ ഉണ്ടായിരുന്നോ?
ചെറുപ്പം മുതലെ സിനിമയിൽ അഭിനയിക്കണമെന്ന് വലിയ ആഗ്രഹം തന്നെയായിരുന്നു. പക്ഷേ, വീട്ടിൽ അതിന് സമ്മതം നൽകിയിരുന്നില്ല. എന്റെ വീട് അടിമാലിയിലാണ്. പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയായപ്പോഴാണ് സിനിമ ഇഷ്ടമാണെങ്കിൽ ചെയ്തുകൊള്ളാൻ പറഞ്ഞത്. ഞാൻ കാനഡയിൽ ജോലി ചെയ്യാൻ പോയിരുന്നു. ഇടയ്ക്ക് തിരിച്ചുവന്നപ്പോൾ 'യുവേഴ്‌സ് ലവിംഗ്‌ലി' എന്നൊരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. അതിൽ സെക്കന്റ് ഹീറോയിന്റെ വേഷം. വളരെ രസമുള്ള ഒരു കഥാപാത്രമായിരുന്നു. ഇന്നസെന്റായിട്ടുള്ള, എന്നാൽ ഓപ്പണായിട്ടുള്ള ഒരു പെൺകുട്ടി. തന്റെ ഇഷ്ടങ്ങളെന്തും തുറന്നുപറയാൻ മടിയില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്.
ആദ്യസിനിമയിലെ അനുഭവം എന്തെങ്കിലും പറയാമോ?
ആ സിനിമയാണ് എനിക്ക് സിനിമ എങ്ങനെ, എന്തെന്നുള്ളത് ബോദ്ധ്യപ്പെടുത്തി തന്നത്. സിനിമാസെറ്റും ലൊക്കേഷനും ഒക്കെ എത്ര രസകരമാണെന്ന് ഞാൻ മനസ്സിലാക്കിയതും ആ സിനിമയിൽ അഭിനയിക്കുമ്പോഴാണ്.
പുതിയ സിനിമയെക്കുറിച്ച്?
അത് തമിഴ് സിനിമയാണ്. ഇരുന്താൽ ഇപ്പിടി താൻ ഇറുക്കണം എന്നാണ് സിനിമയുടെ പേര്. ഞാനും സുചിത്രയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം. വളരെ ഹാപ്പിയായി ഞങ്ങളെല്ലാം ആ സിനിമയിൽ അഭിനയിക്കുന്നു. നല്ല രീതിയിൽ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു.