
മുംബയ്: മൂന്ന് പതിറ്റാണ്ടുകാലം മുംബയ് നഗരസഭ ഭരിച്ച താക്കറെ കുടുംബത്തിന്റെ കരുത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ചരിത്ര വിജയം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി മുംബയ് നഗരത്തിന് ബി.ജെ.പിയിൽ നിന്നൊരു മേയറെ ലഭിക്കുമെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. മഹാരാഷ്‌ട്രയിലെ 29 കോർപ്പറേഷനുകളിൽ 25-ലും മഹായുതി ആധിപത്യം ഉറപ്പിച്ചു.
പോരാട്ടം കടുത്തു; ഒടുവിൽ വിജയം മഹായുതിക്ക്
1970-കൾ മുതൽ ശിവസേനയുടെ കോട്ടയായിരുന്ന മുംബയ് കോർപ്പറേഷനിൽ (ബി.എം.സി), ഇത്തവണ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിർമ്മാൺ സേനയുമായി (എം.എൻ.എസ്) ചേർന്ന് ഉദ്ധവ് താക്കറെ പക്ഷം ശക്തമായ പ്രതിരോധം തീർത്തെങ്കിലും, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മഹായുതി സഖ്യം ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ പിന്തുണ ബി.ജെ.പിയുടെ വിജയത്തിൽ നിർണ്ണായകമായി.
കോർപ്പറേഷൻ നില ഇങ്ങനെ (ആകെ വാർഡുകൾ: 227)പാർട്ടി സീറ്റുകൾ
- ബി.ജെ.പി 86
- ശിവസേന (ഉദ്ധവ്) 70
- ശിവസേന (ഷിൻഡെ) 26
- കോൺഗ്രസ് 23
- എം.എൻ.എസ് 10
- മറ്റുള്ളവർ 12
തിരിച്ചടിയായി സഖ്യങ്ങൾ
മുംബയിൽ എം.എൻ.എസുമായുള്ള സഖ്യം ഉദ്ധവ് പക്ഷത്തിന് നേരിയ മുന്നേറ്റം നൽകിയെങ്കിലും മറ്റ് 28 കോർപ്പറേഷനുകളിൽ ഈ തന്ത്രം ഫലം കണ്ടില്ല. അജിത് പവാറിന്റെ എൻ.സി.പിയും ഷിൻഡെ പക്ഷവും ചേർന്നതോടെ സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റമാണ് മഹായുതി കാഴ്ചവെച്ചത്. 2022-ലെ പാർട്ടി പിളർപ്പിന് ശേഷം മുംബയ് നഗരസഭയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗത്തിന്റെ പ്രകടനം ഉദ്ധവ് പക്ഷത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.











