
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ സാധിക്കാതിരുന്നതിന് കമലാ ഹാരിസ് തന്റെ ഭർത്താവിനെ കുറ്റപ്പെടുത്തുന്നു എന്ന് റിപ്പോർട്ട്. പ്രചാരണത്തിനിടെ തനിക്ക് തിരിച്ചടിയായ ചില വിവാദങ്ങളുടെ കേന്ദ്രം ഭർത്താവ് ഡഗ് എംഹോഫാണെന്ന വിമർശനം കമല ഉയർത്തുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഭർത്താവിന്റെ സഹായം കമലക്ക് ലഭിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ആദ്യ ഭാര്യയുമായുള്ള ദാമ്പത്യം തുടരുമ്പോൾ തന്നെ മകളുടെ ആയയായ നജെൻ നെയ്‌ലറുമായുള്ള എംഹോഫിൻ്റെ ബന്ധവും മുൻ കാമുകിയോടുള്ള ശാരീരിക പീഡന ആരോപണങ്ങളും കമലയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരിച്ചടിയായെന്നാണ് കമല ഹാരീസിനോട് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ജനുവരി 9 ന് മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കമലയും ഭർത്താവും തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂയോർക്കിലെ ഒരു നിയമ സ്ഥാപനത്തിൽ ജോലിക്ക് എംഹോഫ് തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കേണ്ടി വരുമെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കമല ഹാരിസ് രാഷ്ട്രീയത്തിൽ സജീവമായി തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. 2028-ൽ അവർ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.











