
നടനും രാജ്യസഭാംഗവുമായ കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപിയുടെ ആഹ്വാനം. "സനാതന ധർമ്മ"ത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ബിജെപി തമിഴ്നാട് ഘടകം കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സനാതന ധർമത്തെ എതിർത്ത് സംസാരിച്ച ഉദയനിധി സ്റ്റാലിനേയും കമൽഹാസനേയും ഒരു പാഠം പഠിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ അമർ പ്രസാദ് റെഡ്ഡി ആഹ്വാനം ചെയ്തിരിക്കുന്നത്.
"മുൻപ് അത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ സനാതന ധർമ്മത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്കവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകൾ ഓടിടിയിൽ പോലും കാണരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ ഇങ്ങനെ ചെയ്താൽ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ അവർ പൊതുവേദികളിൽ പങ്കുവെക്കില്ല," അമർ പ്രസാദ് റെഡ്ഡി പറഞ്ഞു.
"രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ്" എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന. ഭരണകക്ഷിയായ ഡി.എം.കെ നിർത്തലാക്കാൻ ആഗ്രഹിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനെ (നീറ്റ്) കുറിച്ചായിരുന്നു നടൻ പരാമർശിച്ചത്. മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തടസ്സമാണെന്നും കമൽഹാസൻ പറഞ്ഞു. ഇതിനെതിരെയാണിപ്പോൾ തമിഴ്നാട് ബിജെപി രംഗത്തെത്തിയത്. കമൽഹാസന്റെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്.











