
ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പത്താം ചരമവാർഷികമാണ് ഇന്ന്. 2015 ജൂലായ് 27-ന് ഷില്ലോങ്ങിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഇന്ത്യയുടെ 'മിസൈൽ മാൻ' യാത്രയായത്. ഉറങ്ങാൻ അനുവദിക്കാതെ നമ്മെ വേട്ടയാടുന്നതാണ് യഥാർത്ഥ സ്വപ്നമെന്ന് പഠിപ്പിച്ച അദ്ദേഹം, തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് കഠിനാധ്വാനത്തിലൂടെ രാഷ്ട്രപതി പദത്തിലെത്തി. "അഗ്നിച്ചിറകുകൾ" എന്ന അദ്ദേഹത്തിന്റെ ആത്മകഥ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി.
ജനകീയനായ രാഷ്ട്രപതി, ദീർഘവീക്ഷണമുള്ള ശാസ്ത്രജ്ഞൻ
രാഷ്ട്രപതിയായിരിക്കുമ്പോൾ പോലും കുട്ടികളോടും സാധാരണക്കാരോടും അടുത്തിടപഴകിയ വ്യക്തിത്വമായിരുന്നു കലാം. രാജ്യത്തിന്റെ ഭാവി കുട്ടികളിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. എഴുത്തുകാരൻ, അധ്യാപകൻ, ഗവേഷകൻ എന്നീ നിലകളിലും അദ്ദേഹം തിളങ്ങി. 1998-ൽ പൊഖ്‌റാൻ 2 അണുബോംബ് പരീക്ഷണത്തിന് നേതൃത്വം നൽകി ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കിയത് അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
"സൂര്യനെപ്പോലെ ജ്വലിക്കാൻ സൂര്യനെപ്പോലെ എരിയണം"
"നിങ്ങൾക്ക് സൂര്യനെപ്പോലെ ജ്വലിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ എരിയേണ്ടതുണ്ട്" എന്ന് പറഞ്ഞ കലാം, തന്റെ ജീവിതം കൊണ്ട് അത് തെളിയിച്ചു. പൈലറ്റാകാൻ മോഹിച്ച അദ്ദേഹം പിന്നീട് ഇന്ത്യയുടെ മിസൈൽ മനുഷ്യനായി മാറി. തൃശൂൽ, പൃഥ്വി, നാഗ്, അഗ്നി മിസൈലുകളുടെ വിക്ഷേപണങ്ങൾ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ തെളിവുകളാണ്. ഇഷ്ടപ്പെട്ട തൊഴിലായ അധ്യാപനത്തിലൂടെ തന്നെ ലോകം ഓർക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം, 2015 ജൂലായ് 27-ന് ഒരു പ്രഭാഷണത്തിനിടെയാണ് വിടവാങ്ങിയത്.











