
കോട്ടയം: വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്തുരുത്തി സ്വദേശിനിയായ 39-കാരിയുടെ അഞ്ചാമത്തെ കുഞ്ഞാണ് മരിച്ചത്.
ശനിയാഴ്ചയാണ് യുവതി വീട്ടിൽ പ്രസവിച്ചത്. വൈകുന്നേരത്തോടെ അമിത രക്തസ്രാവത്തെ തുടർന്ന് സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരിശോധനയിൽ പ്രസവാനന്തര ബുദ്ധിമുട്ടുകളാണ് യുവതിക്ക് ഉണ്ടായതെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതിനിടെ ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം യുവതിയുടെ വീട്ടിൽ പരിശോധന നടത്തി. കട്ടിലിനടിയിൽ നിന്ന് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകദേശം 3.1 കിലോ തൂക്കമുള്ള, പൂർണ വളർച്ചയുള്ള ആൺകുഞ്ഞാണ് മരിച്ചത്.
വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതി ഗർഭകാലത്ത് ആശാ പ്രവർത്തകരുടെ നിർദേശങ്ങളോട് സഹകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. നവജാത ശിശുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ. ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയും നിർണായകമാകും എന്ന് പൊലീസ് വ്യക്തമാക്കി.







