
ഡൽഹിയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കെ പി ഉണ്ണികൃഷ്ണൻ ദേശീയതലത്തിൽ ശ്രദ്ധ നേടിയത് 1971ൽ അദ്ദേഹം വടകരയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായതോടെയാണ്. ലീലാദാമോദരന്റെ പേരുവെട്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. വടകര ഞങ്ങളുടെ ലോകസഭാമണ്ഡലമാണ്. ഉണ്ണികൃഷ്ണൻ സ്ഥാനാർത്ഥിയായി പ്രകമ്പനം സൃഷ്ടിക്കുമ്പോൾ ഞാൻ സ്കൂൾ വിദ്യാർത്ഥിയായി നാട്ടിലുണ്ട്. പിന്നീട് അദ്ദേഹം ഇന്ദിരാഗാന്ധിയുമായി തെറ്റി വി പി സിംഗിനോടൊപ്പം ചേർന്നു. അപ്പോഴും വടകരയിൽ നിന്ന് വിജയിച്ചുപോന്നു. 1991 ൽ കോ ലീ ബി സഖ്യം സ്ഥാനാർത്ഥി അഡ്വക്കേറ്റ് രത്നസിങ്ങിനെയാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ആ മത്സരം കേരളശബ്ദത്തിന് വേണ്ടി കവർ ചെയ്യാൻ ബംഗളുരുവിൽ നിന്ന് വടകരയിൽ പോയപ്പോഴാണ് ഉണ്ണികൃഷ്ണനെ നേരിൽ കണ്ടത്. ആ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. അതിന് മുമ്പുതന്നെ വി പി സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നീട് കോൺഗ്രസ്സിൽ തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. പ്രമുഖ ഗ്രന്ഥകാരൻ കൂടിയായിരുന്നു അദ്ദേഹം. എൺപത്തൊൻപതാമത്തെ വയസ്സിൽ ഇന്നലെ കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
Photo Courtesy - Google











