
കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുതിയ വിവാദം. മുൻ കെപിസിസി അധ്യക്ഷനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിവാദമാകുന്നത്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്ന തരത്തിലുള്ളതാണ് കെ സുധാകരന്റെ പോസ്റ്റ്. ഇതിനു പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടത് വി ഡി സതീശനാണെന്ന അഭിപ്രായവുമായി സതീശൻ അനുകൂലുകളും രംഗത്തെത്തി.
കേരളത്തിന് ഇപ്പോൾ കെ സി വേണുഗോപാലിന്റെ നേതൃത്വമാണ് വേണ്ടതെന്നും, കെ കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവർ സൃഷ്ടിച്ച രാഷ്ട്രീയ പാതയിൽ അദ്ദേഹം മുന്നേറണമെന്നുമായിരുന്നു കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. ഈ പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യംവച്ചുള്ളതാണെന്ന വിലയിരുത്തലാണ് സതീശൻ അനുകൂലികളിൽ നിന്നുണ്ടായത്. തുടർന്ന്, സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യനെന്ന വാദവുമായി നിരവധി പേർ രംഗത്തെത്തി. വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ തുടരുമെന്ന നിലപാടും കമന്റുകളിൽ ശക്തമായി ഉയർന്നു. പ്രതികരണങ്ങൾ കടുത്തതോടെ കെ സുധാകരന്റെ കമന്റ് ബോക്സ് വാക്കുതർക്കങ്ങളുടെ വേദിയായി മാറി.
നേരത്തേ, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ, പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ രമേശ് ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്. വി ഡി സതീശനെ മുഖ്യമന്ത്രി പദവിയിൽ നിന്നും അകറ്റി നിർത്താൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ചരടുലവലിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.










