
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത് അസാധാരണമല്ലെന്ന് കെ സുധാകരൻ എംപി. അത് കോൺഗ്രസിന്റെ പതിവ് രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും കെ. സുധാകരൻ വ്യക്തമാക്കി. വ്യക്തികൾ തീരുമാനമെടുക്കുന്നില്ല, പാർട്ടിയാണ് അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ചുള്ള കെ സുദാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. പോസ്റ്റിനെ തുടർന്ന് ഉണ്ടായ സൈബർ ആക്രമണങ്ങളും പാർട്ടിക്കുള്ളിലെ ചർച്ചകളും പശ്ചാത്തലമാക്കിയായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ സ്വാഭാവികമാണെന്നും, ചർച്ചകളിലൂടെ തന്നെയാണ് തീരുമാനങ്ങൾ രൂപപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലം വരുന്നതിന് മുമ്പ് ഇത്തരം ചർച്ചകൾ നടക്കുന്നത് പുതിയ കാര്യമല്ലെന്നും, മുൻകാലങ്ങളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ചർച്ചകൾ നടക്കുന്നത് എന്താണ് പ്രശ്നം? കേരളത്തിൽ ഇത് ആദ്യമായല്ല. മുമ്പും ഇത്തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. ഇത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും, അഭിപ്രായ സ്വാതന്ത്ര്യം കോൺഗ്രസിന്റെ പ്രധാന സവിശേഷതയാണെന്നും സുധാകരൻ പറഞ്ഞു. ആരും അഭിപ്രായങ്ങൾ ചോദ്യം ചെയ്യുന്നില്ലെന്നും, അംഗീകരിക്കാനാകുന്നവർ അത് സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലം പ്രഖ്യാപിക്കുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരാമെന്നും, അതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










