
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത. താൻ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തെന്ന് കവിത പ്രഖ്യാപിച്ചു. ‘തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്)’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. 2025 സെപ്റ്റംബറിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടിയിൽ നിന്നും കവിതയെ സസ്പെൻഡ് ചെയ്തിരുന്നു. അതിന് പിന്നാലെ കവിത പാർട്ടി വിടുകയും എംഎൽസി സ്ഥാനം രാജിവെക്കുകയുമായിരുന്നു. തുടർന്ന് ‘തെലങ്കാന ജാഗൃതി’ എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചായിരുന്നു അവരുടെ പ്രവർത്തനം. ബിആർഎസിന്റെ പഴയ പേരിനോട് (തെലങ്കാന രാഷ്ട്ര സമിതി - ടിആർഎസ്) സാമ്യമുള്ളതാണ് കവിതയുടെ പുതിയ പാർട്ടി.
കെ.ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ തകർക്കാൻ ബന്ധുക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് ശ്രമിച്ചുവെന്ന് കവിത ആരോപിച്ചതിനു പിന്നാലെയായിരുന്നു ബിആർഎസിൽ നിന്നും കവിതയെ സസ്പെൻഡ് ചെയ്തത്. ബന്ധുക്കളും ബിആർഎസ് നേതാക്കളുമായ ഹരീഷ് റാവുവും സന്തോഷ് റാവുവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പാർട്ടി നടപടിയെന്നാണ് കവിത ആരോപിച്ചത്. തൻറെ ഗതി നാളെ കെസിആറിനും സഹോദരൻ കെ.ടി. രാമറാവുവിനും വരാമെന്നും മുന്നറിയിപ്പു നൽകിയാണ് കവിത പാർട്ടി വിട്ടത്.










