
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര ആഗ്രഹിച്ചത് പാകിസ്ഥാനിയെ വിവാഹം കഴിക്കാൻ. ജ്യോതി മൽഹോത്രയും ഐഎസ്ഐ ചാരൻ ഹസൻ അലിയും തമ്മിലുള്ള ചാറ്റിലാണ് ഇക്കാര്യമുള്ളത്. പാകിസ്ഥാനിൽ വിവാഹം കഴിക്കണമെന്നാണ് ജ്യോതി പറയുന്നത്. നീ എപ്പോഴും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു, പുഞ്ചിരിച്ചുകൊണ്ടിരിക്കട്ടെ, ജീവിതത്തിൽ ഒരിക്കലും നിരാശയുണ്ടാകാതിരിക്കട്ടെ എന്ന് ഹസൻ അലി മറുപടിയും നൽകുന്നുണ്ട്. അതേസമയം, ജ്യോതി തന്റെ പാക് ബന്ധം അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ഇന്ത്യയിലെ ബ്ലാക്ക് ഔട്ട് അടക്കമുള്ള നിർണായക വിവരങ്ങളാണ് ജ്യോതി പാക് ഏജന്റുമാർക്ക് കൈമാറിയത്. പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷുമായി നിരന്തര ബന്ധം പുലർത്തിയിരുന്നുെന്നും ജ്യോതി സമ്മതിച്ചിട്ടുണ്ട്. ജ്യോതിയുടെ വാട്സാപ്പ് ചാറ്റിലും ഡയറിയിൽ നിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങളാണ് ലഭിച്ചത്.
ഇന്ത്യയുടെ രഹസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കോഡ് സംഭാഷണങ്ങളും വാട്ട്‌സ്ആപ്പ് ചാറ്റുകളിലുണ്ട്. എന്നാൽ പല ചാറ്റുകളും ജ്യോതി ഡിലീറ്റ് ചെയ്തിരുന്നു. നിലവിൽ ഇവരുടെ ഫോണും ലാപ്ടോപ്പും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജ്യോതിക്ക് നാല് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിൽ ഒന്നിൽ ദുബായിൽ നിന്നുള്ള പണമിടപാട് വിവരങ്ങളുണ്ട്. എവിടെ നിന്നെല്ലാം പണം സ്വീകരിച്ചു എന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തുകയാണ് അന്വേഷണ സംഘം.











