
ന്യൂഡൽഹി: ജഡ്ജിമാർ ദൈവങ്ങളല്ലെന്നും അവർക്കും തെറ്റുപറ്റാമെന്നും ഓർമ്മിപ്പിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കരോൾ. തന്റെ ഔദ്യോഗിക സേവനത്തിന്റെ അവസാന ദിനത്തിൽ നൽകിയ യാത്രയയപ്പ് സന്ദേശത്തിലാണ്, നീതിന്യായ നിർവ്വഹണത്തിൽ എളിമയും അനുകമ്പയും ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞത്.
തൊഴിലിലെ എളിമയെയും ഭരണഘടനാ മൂല്യങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് ജസ്റ്റിസ് കരോൾ പങ്കുവെച്ച പ്രധാന ആശയങ്ങൾ:
മനുഷ്യനെ കാണുക, ഹർജിയെ മാത്രമല്ല: ഹർജികളിലെ വസ്തുതകൾക്കപ്പുറം അതിന് പിന്നിൽ നിൽക്കുന്ന വ്യക്തി അനുഭവിച്ച വേദനയും പ്രതീക്ഷയും കാണാൻ ന്യായാധിപന്മാർക്ക് കഴിയണം. നിയമം ശരിയായി നടപ്പിലാക്കുന്നതിനൊപ്പം അത് നീതിപൂർവ്വമാണെന്ന് ഉറപ്പാക്കുകയാണ് പ്രധാനം.
അധികാരമല്ല, വിനയമാണ് പ്രധാനം: ന്യായാധിപന്റെ കസേര അധികാരത്തിന്റെ ചിഹ്നമല്ല, മറിച്ച് ഉത്തരവാദിത്തത്തിന്റെയും എളിമയുടെയും പ്രതീകമാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും ശബ്ദം കേൾക്കാൻ കോടതികൾക്ക് ബാധ്യതയുണ്ട്.
യുവ അഭിഭാഷകർക്കുള്ള ഉപദേശം: കോടതിമുറികളെ ഭയപ്പെടാതെ തയ്യാറെടുപ്പ്, നിഷ്പക്ഷത, മര്യാദ, തത്ത്വദീക്ഷ എന്നിവയ്ക്ക് മുൻഗണന നൽകണം. ഭരണഘടനയെ വെറുതെ ഉദ്ധരിക്കുകയല്ല, അതിനെ ജീവിതത്തിൽ പകർത്തുതയാണ് വേണ്ടത്.
ദിനംപ്രതിയുള്ള ജീവിതത്തിൽ നീതി: പ്രതികരിക്കുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കുക, മറ്റുള്ളവരെ ആദരിക്കുക, ക്ഷമിക്കാൻ തയ്യാറാവുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ ഓരോ വ്യക്തിക്കും സമൂഹത്തിൽ നീതി നടപ്പാക്കാനാകും.
1986-ൽ അഭിഭാഷകനായി സുപ്രീം കോടതിയിൽ കാലുകുത്തിയതു മുതലുള്ള നാല് പതിറ്റാണ്ടുകാലത്തെ നിയമജീവിതം അനുസ്മരിച്ച അദ്ദേഹം, ബാറിലെ അംഗങ്ങൾക്കും സഹന്യായാധിപന്മാർക്കും ജീവനക്കാർക്കും കുടുംബത്തിനും നന്ദി അറിയിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.










