
ന്യൂഡൽഹി: ഭരണഘടനപരമായ കടമകൾ നിർവഹിക്കുമ്പോൾ ജഡ്ജിമാർ ജനകീയ വികാരങ്ങളോ വ്യക്തിപരമായ വിശ്വാസങ്ങളോ പരിഗണിക്കരുതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓക. ദി ഗ്ലോബൽ ജൂറിസ്റ്റ്സ് സംഘടിപ്പിച്ച "നീതിന്യായത്തിലെ ധാർമികത: ഒരു മാതൃകയോ വിരോധാഭാസമോ" എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാരുടെ ധാർമികത നിയമത്തിലും ഭരണഘടനാ മൂല്യങ്ങളിലും മാത്രം അധിഷ്ഠിതമായിരിക്കണമെന്ന് ജസ്റ്റിസ് ഓക ഊന്നിപ്പറഞ്ഞു.
"ജഡ്ജിമാർക്ക് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ധാർമികത, മതം, തത്ത്വചിന്ത എന്നിവയെക്കുറിച്ച് വ്യക്തിപരമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കാം. എന്നാൽ നിയമിക്കപ്പെട്ടുകഴിഞ്ഞാൽ, അവർ ഭരണഘടനാപരമായി ആ കാഴ്ചപ്പാടുകൾ മാറ്റിവയ്ക്കാൻ ബാധ്യസ്ഥരാണ്," അദ്ദേഹം പറഞ്ഞു. പരമ്പരാഗതമോ സാമൂഹികമോ ആയ ധാർമിക സങ്കൽപ്പങ്ങളെക്കാൾ ഒരു ജഡ്ജിയുടെ പ്രതിബദ്ധത ഭരണഘടനയോടുള്ള സത്യപ്രതിജ്ഞയിലായിരിക്കണമെന്നും ജസ്റ്റിസ് ഓക കൂട്ടിച്ചേർത്തു.
ഭാവി സാധ്യതകളെക്കുറിച്ചോ പൊതുജനപ്രീതിയെക്കുറിച്ചോ ഉള്ള ആശങ്കകൾ ജഡ്ജിമാരെ സ്വാധീനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഒരു വിധിയുടെ നിയമസാധുത വരുന്നത് നിയമത്തോടും ഭരണഘടനയോടുമുള്ള അതിൻ്റെ പ്രതിബദ്ധതയിൽ നിന്നാണ്, ജനപ്രീതിയിൽ നിന്നല്ല," അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമം, വ്യക്തിപരമായ മനസ്സാക്ഷി, സാമൂഹിക പ്രതീക്ഷകൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിലവിലെ ചർച്ചകൾക്കിടയിലാണ് ഈ പ്രസ്താവനകൾ വരുന്നത്.











