
വധശിക്ഷ വിധിക്കുന്ന പേനകൾ ജഡ്ജിമാർ കുത്തിയൊടിക്കുന്ന കീഴ്വഴക്കം ഇന്ത്യയിലെ ജഡ്ജിമാർ പിന്തുടരുന്നുണ്ട്. ഇത് സംബന്ധിച്ച് നിയമത്തിലെങ്ങും പ്രത്യേക പരാമർശമില്ലെങ്കിലും ഇനിയും ഒരു ജീവനെടുക്കാൻ ആ പേനയെ അനുവദിക്കരുതെന്ന ജഡ്ജിയുടെ ആഗ്രഹത്തിന്റെ പ്രകടനമായാണ് ഈ രീതിയെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, പാറശാല ഷാരോൺ കൊലക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ കുറിച്ച പേന ജഡ്ജി കുത്തിയൊടിച്ചില്ല.
നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. 568 പേജുള്ള വിധി വിധിയ്ക്ക് പിന്നാലെ അഭിഭാഷകർ ഉൾപ്പടെ ഉറ്റുനോക്കിയത് ജഡ്ജി പേന കുത്തിയൊടിക്കുന്നുണ്ടോയെന്നാണ്. എന്നാൽ, ജഡ്ജി ആ പേന തന്റെ പോക്കറ്റിലേക്ക് വെക്കുകയാണുണ്ടായത്. ജഡ്ജി എ.എം.ബഷീർ അത്തമൊരു വിശ്വാസമോ കീഴ്വഴക്കമോ പിന്തുടരാറില്ലെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. എ.എം.ബഷീർ ഇതിന് മുൻപ് വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലും വധശിക്ഷ വിധിച്ചിട്ടുണ്ട്. അന്നും വിധിയെഴുതിയ പേന ഒടിച്ചിരുന്നില്ല. ഇനിയും കുറ്റവാളികൾക്ക് വധശിക്ഷ വിധിക്കേണ്ടി വന്നാൽ സംശയമില്ലാതെ നീതി നടപ്പാക്കും എന്ന സന്ദേശമാകാം ജഡ്ജി തന്റെ പ്രവർത്തിയിലൂടെ ചെയ്യുന്നത് എന്നാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്.
വധശിക്ഷ വിധിക്കുന്ന പേനകളുടെ മുനയൊടിക്കണമെന്ന് നിയമലോകത്ത് എവിടെയും പറയുന്നില്ല. പക്ഷെ ഒരു കീഴ്‌വഴക്കമായി പലരും അത് പാലിക്കാറുണ്ടെന്നു മാത്രം. ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ ചടങ്ങെന്നാണ് പൊതുവേ കരുതുന്നത്.











