
വിവാദമായ സിനിമ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിൽ രണ്ടു മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ്. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച കേസ് പരിഗണിക്കവെയാണ് രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ സിനിമക്ക് അനുമതി നൽകാമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയത്. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കണമെന്നാണ് സെൻസർ ബോർഡിന്റെ ഒരു നിർദ്ദേശം. കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേരിടണമെന്നാണ് ഇതിലൂടെ സെൻസർ ബോർഡ് നിർദ്ദേശിക്കുന്നത്. ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്നിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നുണ്ട്. ഇത് ‘മ്യൂട്ട്’ ചെയ്യണമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ നിലപാടെടുത്തു.
നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തിൽ നിർദേശിച്ചിരുന്നതെന്നും എന്നാൽ രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിച്ചു.











