
മലപ്പുറം: താനും പാണക്കാട് സാദിഖലി തങ്ങളുമായി ഒരു പ്രശ്നവുമില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ആരും ഭിന്നത വളർത്താൻ ശ്രമിക്കരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പാണക്കാട് തങ്ങൾമാരെ അവഗണിക്കുന്ന നിലപാട് സമസ്ത പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ഒരു രാഷ്ട്രീയ പാർട്ടിക്കും അടിയറ വെക്കില്ലെന്നും സമസ്തയുടെ വ്യക്തിത്വം കളയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗും സമസ്തയും പരസ്പരം ഏറ്റുമുട്ടേണ്ടതില്ല. ലീഗിന് സ്വന്തമായ നയവും വ്യക്തിത്വവും ഉണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവർത്തിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം ജിഫ്രി തങ്ങൾ പറഞ്ഞു.
സിഎച്ചും ബാഫാഖി തങ്ങളും പൂക്കോയ തങ്ങളും മതപരമായ കാര്യങ്ങൾ സമസ്തയുമായി ചർച്ച നടത്താറുണ്ടായിരുന്നുവെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി. പണ്ഡിതരിൽ ചിലർ ജാമിഅഃ സമ്മേളനത്തിൽ നിന്ന് പുറത്ത് നിൽക്കുകയാണ്. ചിലരെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ല. സമസ്ത അതിനൊന്നും കൂട്ടുനിൽക്കില്ലെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു.











