
ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റു രാജ്യത്തെ രണ്ടുവട്ടം വിഭജിച്ചു എന്നായിരുന്നു എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദിയുടെ വിമർശനം. ആദ്യം റാഡ്ക്ലിഫ് രേഖയിലൂടെയാണ് ഇന്ത്യയെ നെഹ്റു വിഭജിച്ചതെങ്കിൽ, രണ്ടാമത് സിന്ധൂനദീജലക്കരാറിലൂടെ ഈ രാജ്യത്തെ വിഭജിച്ചെന്നും മോദി കുറ്റപ്പെടുത്തി. സിന്ധൂനദീജലക്കരാറിലൂടെ നദിയിലെ ജലത്തിന്റെ എൺപതുശതമാനവും പാകിസ്ഥാന് നൽകിയെന്നും മോദി പറഞ്ഞു. സിന്ധൂനദീജലക്കരാർ കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമുണ്ടായില്ലെന്ന് ജവഹർ ലാൽ നെഹ്‌റു സമ്മതിച്ചിരുന്നെന്നും മോദി അവകാശപ്പെട്ടു.
പാകിസ്ഥാനുമായുള്ള സിന്ധൂനദീജലക്കരാർ കർഷകവിരുദ്ധമായിരുന്നു. പിൽക്കാലത്ത് തന്റെ സെക്രട്ടറിയിലൂടെ, നെഹ്‌റു സ്വന്തം തെറ്റ് അംഗീകരിച്ചുകൊണ്ട് കരാർ യാതൊരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് സമ്മതിക്കുകയും ചെയ്തു, മോദി പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത ബിജെപി എംപി ജഗദംബിക പാലും നെഹ്‌റുവിനെതിരേ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സിന്ധുനദീജലക്കരാറിലൂടെ നെഹ്‌റു രാജ്യത്തെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പാർലമെന്റിന്റെ അംഗീകാരം തേടേണ്ടിയിരുന്നു. കാബിനറ്റിന്റെയും പാർലമെന്റിന്റെയും പിന്തുണതേടാതെ അദ്ദേഹം പാകിസ്താനിലേക്ക് പോവുകയും കരാർ ഒപ്പിട്ട് മടങ്ങുകയും ചെയ്തു. അത് നമ്മുടെ കർഷകരെ വഞ്ചിക്കലയാരുന്നു, പാൽ കൂട്ടിച്ചേർത്തു.











