
ജപ്പാനിൽ നിന്ന് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും പുതിയ സാമ്പത്തിക സഹകരണ ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും ഇരു നേതാക്കളും ധാരണയായി. ഇന്ത്യ–ജപ്പാൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി പ്രത്യേക സാമ്പത്തിക-സുരക്ഷാ പങ്കാളിത്തമായി ഉയർത്താനാണ് ലക്ഷ്യം. പ്രതിരോധം, സമുദ്രസുരക്ഷ, ഊർജ്ജമേഖല എന്നിവയിലടക്കം സഹകരണം വിപുലീകരിക്കാനും തീരുമാനിച്ചു.
ഊർജ്ജം, വ്യാപാരം, ഔഷധ നിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിൽസൃഷ്ടി തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ വികസനയാത്രയിൽ ജപ്പാൻ നിർണായക പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മോദിയെ "ജ്യേഷ്ഠ സഹോദരൻ" എന്ന് വിശേഷിപ്പിച്ച ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചി, ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
രാവിലെ രാഷ്ട്രപതി ഭവനിൽ ജാപ്പനീസ് പ്രധാനമന്ത്രിക്ക് ഔപചാരിക സ്വീകരണം നൽകി. തുടർന്ന് ഇന്ത്യയിലെയും ജപ്പാനിലെയും പ്രമുഖ വ്യവസായികളുമായി നടന്ന ബിസിനസ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.










