
പാക് അധീന കശ്മീർ ഇല്ലാതെ ജമ്മു കശ്മീർ അപൂർണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവറുൾ ഹഖ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യൻ സർക്കാരുമായി കൂടുതൽ അടുപ്പിക്കുന്നതിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഒമ്പതാമത് സായുധ സേനാ വെറ്ററൻസ് ദിനത്തോട് അനുബന്ധിച്ച് ജമ്മു-കശ്മിരിലെ അഖ്‌നൂർ സെക്ടറിനടുത്തുള്ള ടൻഡ ആർട്ടിലെറി ബ്രിഗേഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിയേയും കശ്മീരിനേയും കേന്ദ്രസർക്കാർ ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിലെ ജനങ്ങൾക്ക് രാജ്യത്തെ മറ്റെല്ലായിടങ്ങളിലെയും ജനങ്ങളുമായുള്ള ഹൃദയബന്ധം ദൃഢമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഹൃദയങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴും അവിടവിടെയായി ചില ചെറിയ വിള്ളലുകൾ നിലനിൽക്കുന്നുണ്ട്, അവ കൂടി പരിഹരിക്കാനും കൂട്ടിയോജിപ്പിക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.











