
ന്യൂഡൽഹി: രാജ്യത്തെ എക്സിക്യൂട്ടിവ് നിയമനങ്ങളിൽ ചീഫ് ജസ്റ്റിസ് ഇടപെടുന്നതിലെ ഔചിത്യം ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഏത് എക്സിക്യൂട്ടീവ് നിയമനത്തിലും നമുക്ക് എങ്ങനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്താനാകുമെന്നായിരുന്നു ഭോപാലിലെ ദേശീയ ജുഡീഷ്യൽ അക്കാദമിയിൽ സംസാരിക്കവെ ഉപരാഷ്ട്രപതി ഉയർത്തിയ ചോദ്യം. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിൽ ചീഫ് ജസ്റ്റിസിന് എങ്ങനെ പങ്കെടുക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. അതിന് എന്തെങ്കിലും നിയമപരമായ യുക്തിയുണ്ടോയെന്ന് ചോദിച്ച അദ്ദേഹം, ഈ തീരുമാനം പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
‘നിയമനിർമാണം ഭരണഘടനയ്ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാൻ ജുഡീഷ്യൽ അവലോകനം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എന്നാൽ ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതി വരുത്തുമ്പോൾ, അതിന്റെ അധികാരം ഇന്ത്യൻ പാർലമെന്റിനു മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇഷ്ടം ഏറ്റവും പവിത്രമായ വേദിയിൽ തിരഞ്ഞെടുപ്പുകളിലൂടെയാണ് പ്രതിഫലിക്കുന്നതെന്നും ജഗ്ദീപ് ധൻകർ കൂട്ടിച്ചേർത്തു.
‘‘സ്ഥാപനങ്ങൾ അവയുടെ അതിരുകൾ മറക്കുമ്പോൾ, ഈ മറവി നൽകുന്ന മുറിവുകളിലൂടെയാണ് ജനാധിപത്യം ഓർമിക്കപ്പെടുന്നത്. ജനങ്ങളുടെ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഭരണം ഭരണഘടനാപരമായി പവിത്രമാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ എക്സിക്യൂട്ടീവ് റോളുകൾ നിർവഹിക്കുമ്പോഴാണ് ഉത്തരവാദിത്തം നടപ്പിലാക്കാൻ കഴിയുക.’’ – ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.











