
ചെന്നൈ: ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നും നൂറാം റോക്കറ്റ് ഇന്ത്യൻ ബഹിരാകാശ ഏജൻസി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി) നിന്നും ഇന്നു രാവിലെ 6.23നായിരുന്നു നൂറാമത്തെ റോക്കറ്റ് വിക്ഷേപിച്ചത്. ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്.
ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇന്നത്തേത്. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എൽ.വി.-എഫ്. 15 കുതിച്ചത്. രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് റോക്കറ്റ് ഉയർന്നത്.
ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്.











