
കിഴക്കൻ ജെറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇസ്രയേൽ പൗരൻ അറസ്റ്റിൽ. ഏപ്രിൽ 27നാണ് കന്യാസ്ത്രീ ആക്രമണത്തിനിരയായത്. സിയോൺ പർവതത്തിന് സമീപത്തെ സെനാക്കിൾ മേഖലയിലായിരുന്നു സംഭവം. ജെറുസലേമിലെ പ്രശസ്തമായ ഡൊമിനിക്കൻ ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകയായ കന്യാസ്ത്രീയെ വഴിയിലൂടെ നടക്കുന്നതിനിടെ ഒരു ഇസ്രയേൽ പൗരൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പിന്നിലൂടെ എത്തിയ അക്രമി കന്യാസ്ത്രീയെ ശക്തമായി തള്ളിയിട്ടതോടൊപ്പം ചവിട്ടിയും അധിക്ഷേപിച്ചും മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. സമീപത്തുണ്ടായിരുന്ന രണ്ട് ഇസ്രയേലി സ്ത്രീകൾ ഇടപെട്ടതോടെയാണ് കന്യാസ്ത്രീ കൂടുതൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അക്രമി പിന്തുടർന്നെങ്കിലും പിന്നീട് സ്ഥലത്ത് നിന്ന് പിൻമാറി.
അന്ത്യത്താഴം നടന്നതായി വിശ്വസിക്കുന്ന അപ്പർ റൂമിനും, ജൂത വിശ്വാസപ്രകാരം ദാവീദ് രാജാവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന പ്രദേശത്തിനും സമീപത്തായിരുന്നു ആക്രമണം നടന്നത്.










