
ദോഹ: ഗാസയിലെ ഫലസ്തീൻ ജനതയ്ക്കുള്ള ഖത്തറിന്റെ മാനുഷിക സഹായങ്ങളെക്കുറിച്ച് ഇസ്രായേലി മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഖത്തർ അന്താരാഷ്ട്ര മാധ്യമ ഓഫീസ് (IMO) വ്യക്തമാക്കി. ആഭ്യന്തര രാഷ്ട്രീയ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഖത്തറിന്റെ മധ്യസ്ഥ നിഷ്പക്ഷ നിലപാടിനെ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഇസ്രായേലിലെ തീവ്ര വലതുപക്ഷ ഘടകങ്ങളും രാഷ്ട്രീയക്കാരും നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
ഖത്തർ ഒരിക്കലും ഹമാസിന് നേരിട്ട് സാമ്പത്തിക സഹായം നൽകിയിട്ടില്ല. ഗാസയിലെ പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷണം, മരുന്ന്, ഇന്ധനം, വൈദ്യുതി എന്നിവ ലഭ്യമാക്കാൻ മാത്രമാണ് സഹായങ്ങൾ വിനിയോഗിച്ചത്.ഐക്യരാഷ്ട്രസഭയുടെയും (UN) ഇസ്രായേലി അധികൃതരുടെയും പൂർണ്ണ മേൽനോട്ടത്തിലും ഏകോപനത്തിലുമാണ് എല്ലാ സഹായങ്ങളും ഗാസയിലേക്ക് അയച്ചിട്ടുള്ളത്. സാമ്പത്തിക സഹായങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും ഇസ്രായേൽ വഴി മാത്രമാണ് ഗാസയിൽ എത്തിയത്.ഇസ്രായേൽ സുരക്ഷാ ഏജൻസികളുടെയും തുടർച്ചയായ സർക്കാരുകളുടെയും പൂർണ്ണ അറിവോടും അംഗീകാരത്തോടും കൂടിയാണ് വർഷങ്ങളായി ഈ സഹായങ്ങൾ നൽകി പോരുന്നത്. ഈ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്ത് ഹമാസിന് ഏതെങ്കിലും രീതിയിൽ ഫണ്ട് ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖത്തറിന് യാതൊരു പങ്കുമില്ല.ഇസ്രായേലിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഖത്തറിനെതിരെ നടക്കുന്ന വ്യവസ്ഥാപിതമായ അപവാദ പ്രചാരണങ്ങളുടെ ഭാഗമാണിത്. ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഖത്തർ ഇടപെടാറില്ലെന്നും, എന്നാൽ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഖത്തറിന്റെ പേര് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഓഫീസ് വ്യക്തമാക്കി.
ഇത്തരം വ്യാജ പ്രചാരണങ്ങൾ കൊണ്ടൊന്നും ഫലസ്തീൻ ജനതയ്ക്കുള്ള മാനുഷിക സഹായങ്ങളിൽ നിന്നും മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും ഖത്തർ പിന്നാക്കം പോവില്ലെന്ന് അന്താരാഷ്ട്ര മാധ്യമ ഓഫീസ് കൂട്ടിച്ചേർത്തു. ഗാസയിലെ സമാധാനത്തിനും വെടിനിർത്തലിനുമായി അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് നയതന്ത്ര ശ്രമങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്ന് ഖത്തർ വ്യക്തമാക്കി.










