09:14am 19 April 2026
NEWS

യെമനിൽ ശക്തമായ ആക്രമണവുമായി ഇസ്രയേൽ

25/08/2025  10:16 AM IST
nila
 യെമനിൽ ശക്തമായ ആക്രമണവുമായി ഇസ്രയേൽ

യെമനിൽ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനായിലെ ഹൂത്തി വിമതരുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. യെമൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഉൾപ്പെടെ ആക്രമണമുണ്ടായി.  ഇസ്രയേലിന് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയെന്നാണ് ഇസ്രയേൽ ആക്രമണത്തെ വിശേഷിപ്പിച്ചത്. 

സനായിലെ വൈദ്യുത നിലയങ്ങളിലും ഇന്ധന സംഭരണ ​​കേന്ദ്രങ്ങളിലും ആക്രമണം നടത്തിയെന്നാണ്ണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഹൂത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണക്കമ്പനിക്ക് നേരെ നടന്ന ആക്രമണത്തിലാണ് രണ്ട് പേരും കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റെന്ന് ഹൂത്തികളുടെ അൽ-മസിറ ടിവി റിപ്പോർട്ട് ചെയ്തെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ വ്യക്തമാക്കി. 

സനായിലെ പ്രസിഡന്റിന്റെ കൊട്ടാരം ഹൂത്തി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സൈനിക കോമ്പൗണ്ടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ഇവിടം ആക്രമിച്ചതിൻ്റെ കാരണമായി ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്. ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ഹൂത്തികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ഭാഗത്ത് നിന്നുള്ള ആക്രമണവും ഉണ്ടായിരിക്കുന്നത്. ഹമാസിനെതിരെ ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ ഹൂത്തികൾ പലസ്തീന് ഐക്യദാർഢ്യവുമായി രംഗത്ത് വന്നിരുന്നു. ചെങ്കടലിൽ ഇസ്രയേലിൻ്റെ കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചിരുന്നു. ഇതിന് മറുപടിയായി ഹൊദൈദ തുറമുഖം ഉൾപ്പെടെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇസ്രായേലും ആക്രമണം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img